ഉപ്പിലൂടെ ശരീരത്തിൽ എത്തുന്നത് 216 മൈക്രോപ്ലാസ്‌റ്റിക് കണികകൾ

ഒരു കിലോഗ്രാം കടലുപ്പിൽ 35 മുതൽ 575 വരെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ കണികകൾ കണ്ടെത്തി മുംബൈ ഐ.ഐ.ടി.യുടെ ഏറ്റവും പുതിയ പഠനം. ഉപ്പ് ഉപയോഗിക്കുന്നതുവഴി ഒരുവർഷം ശരീരത്തിൽ 216 മൈക്രോപ്ലാസ്‌റ്റിക് കണികകൾ പ്രവേശിക്കുന്നുണ്ടെന്നും കണ്ടെത്തി. 0.1 മുതൽ അഞ്ചു മില്ലിമീറ്റർവരെ വ്യാപ്‌തിയുള്ളവയാണ് മൈക്രോപ്ലാസ്‌റ്റിക് കണങ്ങൾ. സമുദ്രാന്തർഭാഗം മുതൽ ഉയർന്ന പർവതങ്ങൾ, വായു, മണ്ണ്, ഭക്ഷ്യശൃംഖല എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവ വ്യാപിച്ചുകിടക്കുന്നു. അന്തരീക്ഷത്തിലൂടെയും വെള്ളത്തിലൂടെയും ഇത് എല്ലായിടത്തും എത്തുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക് കണങ്ങൾക്ക് രക്തക്കുഴലുകളിലൂടെപോലും കടന്നുപോകാൻ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഓരോ വർഷവും കുറഞ്ഞത് 14 ദശലക്ഷം ടൺ പ്ലാസ്റ്റിക് സമുദ്രങ്ങളിലേക്ക് എത്തുന്നുവെന്ന് കണക്കുകൾ പറയുന്നു. ആഗോളതലത്തിൽ ഉപ്പ് ഉൽപ്പാദനത്തിൽ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2022-ൽ രാജ്യത്തിന്റെ ഉപ്പ് ഉൽപ്പാദനം 45 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു. ഇന്ത്യയിലെ ഉപ്പിന്റെ പ്രധാന ഉറവിടം കടൽവെള്ളമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പല ഉപ്പളങ്ങളും പ്രവർത്തിക്കുന്നത്. വായുവിലും നമ്മൾ ഉപയോഗിക്കുന്ന ഭക്ഷ്യസാധനങ്ങളിലുമെല്ലാം പ്ലാസ്‌റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് എത്രമാത്രം മനുഷ്യന് ഭീഷണിയാകുമെന്ന പഠനങ്ങൾ നടക്കുന്നതേയുള്ളൂ എന്ന് സി.ഐ.എഫ്.ടി.യിലെ ശാസ്‌ത്രജ്ഞൻ ഡോ. മാർട്ടിൻ സേവ്യർ പറഞ്ഞു.