തോക്കിനൊപ്പം വേട്ടപ്പട്ടികളും; മാടായി പഞ്ചായത്തിൽ കൃഷി നശിപ്പിച്ച കാട്ടുപന്നികളെ വെടിവച്ചു കൊന്നു

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ 4,5,6 വാർഡുകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നു.
ഇന്നലെ രാവിലെയാണ് കർഷക രക്ഷാസമിതി പ്രവർത്തകർ മാടായിപ്പാറയുടെ വടക്കൻ ചെരിവിൽ നിന്നാണ് മൂന്ന് വലിയ കാട്ടുപന്നികളെ വെടിവച്ച് കൊന്നത്.
കാട്ടുപന്നികൾ കൂട്ടത്തോടെ വന്ന് വ്യാപകമായി കൃഷി നശിപ്പിക്കുന്നത് മലയാള മനോരമ വാർത്ത നൽകിയിരുന്നു.
കാട്ടുപന്നികളുടെ ശല്യം തീർക്കാൻ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് മാടായി പഞ്ചായത്ത് അധികൃതർ ജില്ലാ കലക്ടർക്ക് പരാതി നൽകി.
ഇതിനെ തുടർന്ന് ജില്ലാ ഭരണകൂടമാണ് കർഷക രക്ഷാസമിതി പ്രവർത്തകരെ മാടായിപ്പാറയിലേക്ക് അയച്ചത്. ഇന്നലെ രാവിലെ യൂണിഫോം ധരിച്ച 30 പേർ തോക്ക്, വേട്ട പട്ടികൾ എന്നിവയുമായി മാടായിപ്പാറയിൽ എത്തിയത് നാട്ടുകാർക്കും കൗതുകമായി.
മൂന്ന് കാട്ടുപന്നികളെ കൊന്നിട്ട് കർഷക രക്ഷാസമിതി പ്രവർത്തകർ വൈകിട്ടോടെ മടങ്ങി. കാട്ടു പന്നികളെ ദഹിപ്പിച്ചു.
കാട്ടു പന്നിശല്യം ഉളള മറ്റ് ഭാഗങ്ങളിൽ കൂടി വരും ദിവസങ്ങളിൽ കാട്ടുപന്നി വേട്ട ഉണ്ടാകും. മാടായി പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിലാണ് വേട്ട നടന്നത്.