മൂന്നാർ സന്ദർശിച്ച് മടങ്ങവേ ബൈക്ക് ടൂറിസ്റ്റ് ബസിലിടിച്ചു; സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

ഇടുക്കി: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലത്ത് വച്ചാണ് അപകടമുണ്ടായത്. തൃശൂർ സ്വദേശി കാർത്തിക്, എരുമേലി സ്വദേശി അരവിന്ദ് എന്നിവരാണ് മരിച്ചത്.
നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് നേരെ ബൈക്ക് വന്നിടിക്കുകയായിരുന്നു. മൂന്നാർ സന്ദർശിച്ച ശേഷം എറണാകുളത്തെ ജോലി സ്ഥലത്തേക്ക് തിരികെ പോകും വഴിയാണ് അപകടമുണ്ടായത്. ബൈക്കിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം അടിമാലി താലൂക്ക് ആസ്പത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.കഴിഞ്ഞ ദിവസം തൃശൂർ നാട്ടികയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു.
പുലർച്ചെ മൂന്നരയോടെ നാട്ടിക സെന്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്.
പരിക്കേറ്റ അനസ്(24), മുഹമ്മദ് ബിലാൽ(23), ഷിഹാസ് (24) എന്നിവർ തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരാൾ മദർ ആസ്പത്രിയിൽ ചികിത്സയിലാണ്. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങിയിരുന്ന ആറംഗ സംഘമാണ് കാറിലുണ്ടായിരുന്നത്.
കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ യുവാക്കളെ നാട്ടുകാരാണ് പുറത്തെടുത്തത്.