പണം നൽകി കാത്തിരുന്നിട്ടും തിരുവോണ സദ്യ നൽകിയില്ല; വീട്ടമ്മയ്‌ക്ക് നാൽപ്പതിനായിരം രൂപ നൽകണമെന്ന് കോടതി

കൊച്ചി: തിരുവോണസദ്യ മുടക്കിയ ഹോട്ടൽ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു.
‘ഓരോ മലയാളിക്കും തിരുവോണസദ്യയുമായി വൈകാരിക ബന്ധമാണുള്ളത്. പണം നൽകി ഏറെ സമയം കാത്തിരിന്നിട്ടും സദ്യ എത്തിക്കാതെ പരാതിക്കാരിയെ നിരാശയിലാഴ്ത്തിയ എതിർകക്ഷി സദ്യയ്ക്കായി ഈടാക്കിയ 1295 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും 9% പലിശ സഹിതം ഒരു മാസത്തിനകം നൽകണമെന്ന് കോടതി വിധിച്ചു.
എറണാകുളം വൈറ്റില സ്വദേശി ബിന്ധ്യ സുൽത്താന്റെ പരാതിയിൽ ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ , ടി.എൻ. ശ്രീവിദ്യ എന്നിവരാണ് എറണാകുളം മെയ്‌സ് റസ്റ്റോറന്റിനെതിരെ ഉത്തരവിട്ടത്.
ഓണത്തിന് വീട്ടിലെത്തുന്ന അതിഥികൾക്കായി ‘സ്‌പെഷ്യൽ ഓണസദ്യ ‘ പരാതിക്കാരി ബുക്ക് ചെയ്തിരുന്നു. അഞ്ച് ഊണിന് 1295 രൂപയും നൽകി. എന്നാൽ അതിഥികളെത്തി ഊണ് സമയം കഴിഞ്ഞിട്ടും ഹോട്ടലിൽ നിന്ന് പാഴ്സൽ എത്തിച്ചില്ല. സദ്യ എത്തുമെന്ന പ്രതീക്ഷയിൽ വീട്ടിലൊന്നും ഉണ്ടാക്കിയിരുന്നുമില്ല.
ഹോട്ടലുകാരെ ഫോണിൽ ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചിട്ടും അവർ പ്രതികരിച്ചില്ല. വൈകിട്ട് 6 മണിയായപ്പോഴാണ് തിരികെ വിളിച്ചത്. അഡ്വാൻസ് തുക മടക്കിനൽകാനും തയ്യാറായില്ല.’എതിർകക്ഷിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് പരാതിക്കാരിയും കുടുംബവും അനുഭവിച്ച കടുത്ത മനോവിഷമത്തിന് കാരണം.
സദ്യ എത്തിക്കാൻ കഴിയില്ലെന്ന കാര്യം യഥാസമയം പരാതിക്കാരിയെ അറിയിച്ചില്ലെന്ന് മാത്രമല്ല ഫോണിൽ പലതവണ വിളിച്ചിട്ടും മറുപടി നൽകാൻ പോലും എതിർകക്ഷി കൂട്ടാക്കിയില്ലെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.