ആണുങ്ങൾ അടുക്കളയിൽ പെർഫക്ട് ഒകെ, പെണ്ണുങ്ങൾ ഡബിൾ ഹാപ്പി

പിണറായി: ആട്ടവും പാട്ടുമായി രാവുപകലാക്കി പെണ്ണുങ്ങളും ഇവർക്കായി അടുക്കളയിൽ രുചിവിഭവമൊരുക്കി ആണുങ്ങളും. അടുക്കള ആണിന്റേതുകൂടിയാണെന്ന പ്രഖ്യാപനം നടത്തുകയാണ് വനിതാദിനത്തിൽ പിണറായി വെസ്റ്റിലെ പുരുഷന്മാർ. അടുക്കളയും അരങ്ങും ആണിനും പെണ്ണിനുമൊരുപോലെ അവകാശപ്പെട്ടതാണെന്ന സമഭാവന പങ്കുവച്ച് സി മാധവൻ സ്മാരക വായനശാലയുടെ പെണ്ണരങ്ങ്.
വനിതാദിനത്തിൽ രാത്രിയിൽ നടത്തിയ പരിപാടി വേറിട്ട അനുഭവമായി. ചെണ്ടയിൽ കൊട്ടിക്കയറിയും ഡിജെ മ്യൂസിക്കിനൊപ്പം ചുവടുവച്ചും പെണ്ണുങ്ങൾ വനിതാദിനം ആഘോഷിച്ചപ്പോൾ പുരുഷന്മാരെല്ലാം അടുക്കളയിൽ കയറി. പല പുരുഷന്മാരും ആദ്യമായാണ് ഭക്ഷണം പാചകം ചെയ്തത്.
പുട്ട്, ചപ്പാത്തി, ഓംലെറ്റ്, ചോറ്, ഇഡ്ഡലി, കുറുമക്കറി, തക്കാളിക്കറി, ചിക്കൻ കറി തുടങ്ങി നിരവധി വിഭവങ്ങളാണ് പുരുഷന്മാർ തയ്യാറാക്കിയത്.പെണ്ണരങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ഉദ്ഘാടനംചെയ്തു.
അമ്പതിലേറെ തവണ രക്തദാനം നടത്തിയ ടി ടി റംല, സംരംഭകയും സ്ത്രീശക്തി പുരസ്ക്കാര ജേതാവുമായ ചലന, ഫോക് ലോർ അവാർഡ് ജേതാവ് സൗമിനി പടിക്കൽ, അഡ്വ. സജിത, കവയിത്രി അഞ്ജലി, ചിത്രകാരി സി ടി ശ്രുതി പ്രകാശൻ, സൈക്ലിങ് താരം ഷാഹിന, സംസ്ഥാന എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ അവാർഡ് നേടിയ കെ .ഷീന, ഗായിക കൃഷ്ണഗീത, സൗമിനി കോളാട്, കെ തനയ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.
വി. റീന മോഡറേറ്ററായി. കെ വിമല അധ്യക്ഷയായി. ഷൈന സനൽ സ്വാഗതം പറഞ്ഞു. പുലർച്ചെ ചെണ്ടകൊട്ടി രാത്രി നടത്തത്തോടെ പെണ്ണരങ്ങ് സമാപിച്ചു.