വലവിരിച്ച് മോട്ടോർ വാഹനവകുപ്പ്

കണ്ണൂർ: മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക പരിശോധനക്ക് ജില്ലയിൽ തുടക്കമായി. അനധികൃത പാർക്കിങ്, സിഗ് നൽ ലൈറ്റ് മറിക്കടക്കൽ, ഇടതുഭാഗത്തോടു കൂടി ഓവർടേക്ക് ചെയ്യൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിനായാണ് നാലുദിവസം നീളുന്ന വാഹന പരിശോധനക്ക് തുടക്കമായത്.
ആദ്യദിനം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 295 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നിന്നായി 3,83,800 രൂപ പിഴ ഈടാക്കി. അപകടകരമായ അനധികൃത പാർക്കിങിന് 63 കേസുകളും ഇടതുഭാഗത്തോടുകൂടി ഓവർടേക്ക് ചെയ്തതിന് 27 കേസുകളും ട്രാഫിക് നിയമം തെറ്റിച്ച് വാഹനം ഓടിച്ചതിന് 48ഉം കേസുകൾ രജിസ്റ്റർ ചെയ്തു. സിഗ്നൽ ലൈറ്റ് മറിക്കടലിന് രണ്ടു കേസുകളെടുത്തു.
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.സി. ഷീബയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആറു സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. പി.വി. ബിജു, ജഗൻലാൽ, ജയറാം പ്രവീൺ, ഒ.എഫ്. ഷേലി, ഷിജോ എന്നിവർ പങ്കെടുത്തു.
ട്രാഫിക് നിയമലംഘനം കണ്ടെത്താനും അതിന്റെ തീവ്രത ഡ്രൈവർമാരെ ബോധ്യപ്പെടുത്താനുമാണ് സ്പെഷൽ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നേരത്തെ മോട്ടോർ വാഹന വകുപ്പ് ബോധവത്കരണം നടത്തിയിരുന്നു. ശനിയാഴ്ച വരെ ജില്ലയിൽ പരിശോധന തുടരും.