കിട്ടിയതൊന്നും പോര, ഇനിയും പണം വേണമെന്ന് യുവജന കമ്മിഷൻ, ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് കത്തയച്ചു

തിരുവനന്തപുരം: യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് വ്യക്തമാക്കി കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം ധനകാര്യവകുപ്പിന് കത്തയച്ചു.26 ലക്ഷം രൂപ വേണമെന്നാണ് കത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടത്. ചിന്തയുടെ ശമ്പള കുടിശിക അടക്കമുള്ള പണമാണ് ആവശ്യപ്പെട്ടത്.
എന്നാൽ 18 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.യുവജന കമ്മിഷന് കഴിഞ്ഞ ബഡ്ജറ്റിൽ 76.06 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇത് തികയാതെ വന്നതോടെ ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിച്ചു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം വീണ്ടും അനുവദിച്ചത്.
സംസ്ഥാനം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കന്നുപോകുമ്പോഴാണ് വെള്ളാനയായി യുവജന കമ്മിഷൻ നിലകൊള്ളുന്നത്.സാമ്പത്തിക പ്രതിസന്ധിക്കിടെ ചിന്ത ശമ്പള കുടിശിക ആവശ്യപ്പെട്ടത് വൻ വിവാദമായിരുന്നു. കുടിശിക ആവശ്യപ്പെട്ട് ചിന്ത അയച്ച കത്തിനെത്തുടർന്നാണ് എട്ടര ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.
വിഷയം ചർച്ചയായതോടെ താൻ കത്തയിച്ചിട്ടില്ലെന്നും അങ്ങനെയൊരു കത്തുണ്ടെങ്കിൽ അത് പുറത്തുവിടാനും ചിന്ത മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അത്രയും വലിയ തുക കിട്ടിയാൽ താൻ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമെന്നും ചിന്ത പറഞ്ഞിരുന്നു.
എന്നാൽ കത്ത് പുറത്തുവന്നതിന് ശേഷം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ ചിന്ത തയ്യാറായിട്ടില്ല.കുടിശിക ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനാണ് ചിന്ത കത്ത് നൽകിയത്. 2022 ഓഗസ്റ്റ് 22ന് ഈ കത്ത് എം ശിവശങ്കർ തുടർ നടപടിക്കായി അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ച് ഉത്തരവിറക്കിയത്.