കോഴിക്കോടിന് ഇനി ഡബിൾ ഡെക്കർ സന്തോഷം

കോഴിക്കോട് : മധുരമൂറുന്ന കോഴിക്കോട് കാണാനെത്തുന്നവർക്ക് ഡബിൾ ഡെക്കറിൽ കറങ്ങി കാഴ്‌ചകൾ ആസ്വദിക്കാം. നഗരക്കാഴ്‌ചകൾ കാണാൻ കെഎസ്‌ആർടിസിയുടെ ഡബിൾ ഡെക്കർ സർവീസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. തിരുവനന്തപുരത്ത് വർഷങ്ങളായി തുടരുന്ന പദ്ധതിയാണ് കോഴിക്കോട്ടേക്ക് വ്യാപിപ്പിക്കുന്നത്.
ഉച്ചമുതൽ രാത്രിവരെ സഞ്ചരിച്ച് കാഴ്‌ചകൾ കാണുന്നതിന് 200 രൂപയാണ്. പ്ലാനറ്റേറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്‌കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി, വരക്കൽ ബീച്ചുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളാണ് തുടക്കത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
കെ.എസ്.ആർ.ടി.സിയുടെ ആനവണ്ടിയാത്രകൾ വൻ ജനപ്രിയമായതിന് പിന്നാലെയാണ് ഡബിൾ ഡെക്കർ സർവീസ്. കോഴിക്കോട്ടെത്തുന്ന വിദേശികൾ ഉൾപ്പെടെയുളള വിനോദസഞ്ചാരികൾക്കും സ്‌കൂളുകൾ ഉൾപ്പെടെയുള്ള യാത്രസാംഘങ്ങൾക്കും ഇത് നന്നായി പ്രയോജനപ്പെടുത്താനാവും. ഒറ്റയാത്രയിൽ പ്രധാനകേന്ദ്രങ്ങളെല്ലാം സമയനഷ്ടമില്ലാതെ പൊതുഗതാഗതസംവിധാനം ഉപയോഗിച്ച് കാണാമെന്ന സവിശേഷതയുമുണ്ട്.