സ്നേഹിതയുടെ കരുതലിന് അഞ്ചുവര്‍ഷം

കണ്ണൂർ: കുടുംബശ്രീ ജില്ല മിഷന് കണ്ണൂര്‍ പള്ളിപ്രത്ത് ആരംഭിച്ച സ്നേഹിത ജെൻഡര്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായി. 24 മണിക്കൂറും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കരുതലിന്റെ സ്നേഹസ്പര്‍ശമായി പ്രവര്‍ത്തിക്കുന്ന സ്നേഹിത സഹായകേന്ദ്രത്തില്‍ ഇതുവരെ 2058 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 20,000ത്തില്‍ പരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി ജില്ലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
താല്‍ക്കാലിക അഭയ കേന്ദ്രം കൂടിയായ സ്നേഹിതയില്‍ 446 പേര്‍ക്ക് ഇതുവരെ അഭയം നല്കി. ഗാര്‍ഹിക പീഡനം, കുടുംബ പ്രശ്നങ്ങള്‍, മദ്യപാനം, മാനസിക സമ്മര്‍ദം, സ്വത്ത് തര്‍ക്കം, മൊബൈല്‍ അഡിക്ഷന്, സാമ്പത്തിക വഞ്ചന, കുട്ടികളുടെ പഠന -പെരുമാറ്റ പ്രശ്നങ്ങള്‍ തുടങ്ങി സ്നേഹിതയിലൂടെ പരിഹരിച്ച പ്രശ്നങ്ങള്‍ നിരവധിയാണ്.
സ്നേഹിത വഴിയും ജെൻഡര്‍ റിസോഴ്സ് സെന്ററുകള്‍ വഴിയും ഇതുവരെ 1,622 കേസുകള്‍ കൈകാര്യം ചെയ്തു. കോവിഡ് വ്യാപനത്തിനുശേഷം ടെലി കൗണ്‍സലിങ്ങിന് വിളിക്കുന്നവരുടെ എണ്ണം 20 ശതമാനം വര്‍ധിച്ചു. സേവനങ്ങള്‍ക്കായി സ്നേഹിതയിലേക്ക് വിളിക്കാം. ഫോണ്‍: 0497 2721817, 1800 4250717.
ലീഗല്‍ ക്ലിനിക്കും ജെന്‍ഡര്‍ ക്ലബും
സ്നേഹിതയിലെത്തുന്ന പരാതികളില്‍ നിയമസഹായം ആവശ്യമായ കേസുകള്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്നു. ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ അഭിഭാഷകന്റെ സേവനം എല്ലാ തിങ്കളാഴ്ചയും ലഭ്യമാണ്. ഫോണ്‍ വഴിയും നിയമ സഹായങ്ങള്‍ ലഭിക്കും. നിലവില്‍ 205 പേര്‍ക്ക് നിയമസഹായം ലഭ്യമാക്കി.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാന്‍ പോസിറ്റിവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം സ്കൂളുകളില്‍ നടത്തുന്നു. ലിംഗസമത്വ ബോധവത്കരണ പരിപാടികള്‍ നടത്താന്‍ സ്കൂളുകളിലും കോളജുകളിലും ജെന്‍ഡര്‍ ക്ലബുകള്‍ ആരംഭിച്ചു. സ്നേഹിതയുടെ കൗണ്‍സലര്‍മാര്‍ സിറ്റിങ് നടത്തി വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നുണ്ട്.