മലനാട് റിവർ ക്രൂസ് പൂർത്തീകരണത്തിലേക്ക്; കാണാം, കടലോരവും ഇടനാടും മലനാടും

മലപ്പട്ടം ∙ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തീരദേശവും ഇടനാടും മലനാടും കണ്ടാസ്വാദിക്കാനുള്ള പാത വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനൊരുങ്ങി കണ്ണൂർ. കടലോരം കണ്ടാസ്വദിച്ച് പുഴവഴിയെത്തി മലയോരത്തേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി പരിചയപ്പെടുത്തുന്നത്. കണ്ണൂരിന്റെ അതിമനോഹര തീരങ്ങളായ മുഴപ്പിലങ്ങാടും പയ്യാമ്പലവും ചാൽ ബീച്ചും കണ്ടാസ്വദിച്ചു വരുന്നവർക്ക് വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവ് വഴി മലപ്പട്ടം മുനമ്പ് കടവിലെത്താം. ഇവിടെ ബോട്ട് ജെട്ടികൾ, ഫുഡ് കോർട്ട് തുടങ്ങിയവ ഒരുങ്ങും.
മുനമ്പുകടവിൽ നിന്ന് പാലക്കയംതട്ട്, പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പം എത്താൻ സാധിക്കും.വളപട്ടണം പുഴയോരത്തെ പഞ്ചായത്ത് പ്രസിഡന്റുമാരും വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും വിനോദസഞ്ചാര മേഖലയിലെ സംരംഭകരും ചേർന്ന് ഈ പാതയിലൂടെ യാത്ര ചെയ്ത് നിക്ഷേപ സാധ്യതകളും ഭാവി വികസന പദ്ധതികളും അവലോകനം ചെയ്തു.
പറശ്ശിനിക്കടവിൽ പ്രതിവർഷം എത്തുന്ന 30 ലക്ഷത്തോളം തീർഥാടകരിൽ ഒട്ടേറെപ്പേർ ഈ സർക്യൂട്ട് പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നതായി മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ആർക്കിടെക്ട് ടി.വി.മധുകുമാർ പറഞ്ഞു. പദ്ധതികൾ വേഗത്തിലാക്കുമെന്ന് മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രമണി, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുൽ മജീദ് എന്നിവർ പറഞ്ഞു.
വിനോദസഞ്ചാര വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ടി.സി.മനോജ്, റോയൽ ടൂറിസം സൊസൈറ്റി ചെയർമാൻ ടി.കെ.ഗോവിന്ദൻ, മാനേജിങ് ഡയറക്ടർ പി.മുകുന്ദൻ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഓണററി സെക്രട്ടറി ഹനീഷ് കെ.വാണിയങ്കണ്ടി, വൈസ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, കെ.വിനോദ് നാരായണൻ, റിട്ട. റിയർ അഡ്മിറൽ കെ.മോഹനൻ, ചിത്രകാരൻ എബി എൻ.ജോസഫ്, ശിൽപി കെ.കെ.ആർ.വെങ്ങര, മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി ഷെയിൽ മുഹമ്മദ്, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് മാനേജിങ് ഡയറക്ടർ ഇ.വൈശാഖ്, അബ്ദുൽ ഖാദർ പനക്കാട് (വെയ്ക്, ഏഴിലം) ഐ.വി.ദിനേശ് (യമുനാതീരം), വി.മധുസൂദനൻ (കെൽ), ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ കെ.സി.ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.