ഷാരോൺ കേസിന് സമാനമായ രീതിയിൽ എനിക്ക് നേരെയും വധശ്രമമുണ്ടായി;കെ .എസ്. ആർ .ടി .സി ഡ്രൈവറുടെ പരാതിയിൽ കേസെടുത്തു

തിരുവനന്തപുരം: പാറശാല ഷാരോൺ കേസിന് സമാനമായ രീതിയിൽ വധശ്രമമെന്ന് ആരോപണം. തിരുവനന്തപുരം പാറശാല സ്വദേശി സുധീറാണ് മുൻ ഭാര്യ ശാന്തിക്കും രണ്ടാം ഭർത്താവ് മുരുകനുമെതിരെ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തു.അന്ന് കാമുകനായിരുന്ന മുരുകന്റെ സഹായത്തോടെ ഭാര്യ തനിക്ക് വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്നാണ് കെ .എസ്. ആർ. ടി .സി ഡ്രൈവറായ സുധീറിന്റെ ആരോപണം.
ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 2018 ജൂലായിൽ ഹോർലിക്സിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ‘എനിക്ക് ഇടയ്ക്കിടക്ക് തലകറക്കം ഉണ്ടാകാറുണ്ടായിരുന്നു. പാറശാല ആശുപത്രിയിൽ പോയി ട്രിപ്പിട്ട് വീട്ടിലേക്ക് പോകാറാണ് പതിവ്. ഒരു ദിവസം വൈകിട്ട് ഹോർലിക്സ് ഇട്ട ചായ കുടിച്ചു. പിന്നാലെ തലകറക്കം ഉണ്ടായി. സീരിയസായി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുകയും മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടക്കുകയും ചെയ്തു.
‘- സുധീർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.ഭാര്യ പിണങ്ങിപ്പോയതിന് ശേഷമാണ് സുധീർ വീട്ടിൽ നിന്ന് വിഷം കണ്ടെത്തിയത്. ഇത് തമിഴ്നാട്ടിൽ നിന്ന് മുരുകൻ ശാന്തിക്ക് അയച്ചതിന് തെളിവുണ്ടെന്നും സുധീർ പറഞ്ഞു. അന്ന് വധശ്രമത്തിന് പരാതി നൽകിയിട്ടും പാറശാല പൊലീസ് നടപടിയെടുത്തിരുന്നില്ല. ഷാരോൺ കേസ് വന്നതിന് പിന്നാലെ സുധീർ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.