ആറു വയസ്സുകാരനെ ചവിട്ടിയ സംഭവം; പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
തലശ്ശേരി : കാറിൽ ചാരിനിന്നതിന്റെ പേരിൽ, രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ ചവിട്ടി പരുക്കേൽപിച്ച കേസിലെ പ്രതി പൊന്ന്യംപാലം സ്വദേശി കെ.മുഹമ്മദ് ഷിഹാദിനെ(20) ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസമാണ്, കേസിന്റെ അന്വേഷണം എസിപി കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തത്.ചവിട്ടേറ്റ കുട്ടി, മാതാപിതാക്കൾ എന്നിവർക്കു പുറമേ, ദൃക്സാക്ഷികളായ 2 പേരിൽ നിന്നും കുട്ടിയെ ആസ്പത്രിയിലെത്തിച്ചവരിൽനിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ദ്വിഭാഷിയുടെ സഹായത്തോടെയാണു കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.സംഭവദിവസം രാത്രി കസ്റ്റഡിയിൽ എടുത്ത പ്രതിയെ ആദ്യഘട്ടത്തിൽ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.
കുട്ടിയെ കൈകൊണ്ട് തല്ലിയതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായതിനെ തുടർന്ന്, മുഴപ്പിലങ്ങാട് കുളംബസാറിലെ ദാറുൽ അമാനിൽ മഹമൂദിനെ (55) ശനിയാഴ്ച അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. വ്യാഴാഴ്ച രാത്രിയാണ്, ബലൂൺ വിൽപനയ്ക്കായി തലശ്ശേരിയിലെത്തിയ കുടുംബത്തിലെ കുട്ടി നാരങ്ങാപ്പുറത്തു വച്ച് ആക്രമിക്കപ്പെട്ടത്.ജനറൽ ആസ്പത്രിയിൽ കഴിയുന്ന ആറു വയസ്സുകാരനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി സന്ദർശിച്ചു.
