പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി പരാതി

തലശ്ശേരി: ജനറൽ ആസ്പത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി പരാതി ഉന്നയിച്ച് യുവാവ്. ഭാര്യയുടെ പ്രസവത്തിനായി സ്ത്രീരോഗ വിദഗ്ദ്ധന് 2000 രൂപയും അനസ്‌തേഷ്യ ഡോക്ടർക്ക് 3000 രൂപയും കൊടുക്കേണ്ടി വന്നുവെന്നാണ് തലശ്ശേരി സ്വദേശിയായ യുവാവിന്റെ പരാതി. ചികിത്സയ്ക്ക് എത്തുന്ന എല്ലാവരിൽ നിന്നും പണം വാങ്ങിക്കുന്നുണ്ടെന്നും ആരും പരാതിപ്പെടാറില്ലെന്നും യുവാവ് പറയുന്നു.
എന്നാൽ, കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണം ആസ്പത്രി സൂപ്രണ്ട് നിഷേധിച്ചു. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർ വീട്ടിൽ നിന്ന് പണം വാങ്ങുന്നുണ്ടോ എന്ന് അറിയില്ല. കഴിഞ്ഞ ദിവസം ഉച്ചക്ക് രോഗിയുടെ കൂടെവന്നയാൾ പരാതി പറഞ്ഞിരുന്നു. എന്നാൽ രേഖാമൂലം പരാതി തന്നിട്ടില്ല. അനസ്‌തേഷ്യ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. സ്ഥിരമായി ജോലി ചെയ്യേണ്ടി വരുമ്പോൾ പുറത്ത് നിന്ന് ഒരു പാനലുണ്ടാക്കി
അവരെ വിളിക്കുകയാണ് പതിവ്. അവർക്ക് കൊടുക്കുന്ന 2000 രൂപ മതിയാകാതെ വരുമ്പോൾ കൂടുതൽ കൊടുക്കാൻ ഗൈനക്കോളജിസ്റ്റ് പറയുന്നുണ്ടാവാമെന്നും സൂപ്രണ്ട് വിശദീകരിച്ചു.