എല്ലാ പഞ്ചായത്തിലും കളിക്കളം പൂർത്തിയാക്കും: മുഖ്യമന്ത്രി

കണ്ണൂർ : കളിക്കളം ഇല്ലാത്ത പഞ്ചായത്തുകളിൽ അടിയന്തരമായി കളിക്കളം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പൊലീസ് മൈതാനിയിൽ സജ്ജീകരിച്ച ഫുട്‌ബോൾ ടർഫ്, ജോഗിങ് ട്രാക്ക്, സൗന്ദര്യവൽക്കരിച്ച പൊലീസ് മൈതാനി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് കളിക്കാൻ ഇടം ചുരുങ്ങി വരുന്നതിനാൽ കൂടുതൽ കളിക്കളങ്ങളും പൊതുസ്ഥലങ്ങളും ഉണ്ടാകണം. എല്ലാ പഞ്ചായത്തിലും കളിക്കളം എന്നതാണ് സർക്കാർ നയം. വ്യായാമത്തിനും കായികോല്ലാസത്തിനുമുള്ള സൗകര്യങ്ങൾ എല്ലായിടത്തും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
68 കോടി രൂപ ചെലവിലാണ് പൊലീസ് മൈതാനിയിൽ ടർഫും ജോഗിങ് ട്രാക്കും ഒരുക്കിയത്. പൊതുജനങ്ങൾക്കും ഉപയോഗിക്കാം. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സുരേഷ് ബാബു എളയാവൂർ, ഡി.ഐ.ജി രാഹുൽ.ആർ.നായർ, കെ. രാകേഷ്, കെ.സി. സുകേഷ്, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ എന്നിവർ സംസാരിച്ചു.