അര്‍ജുന്‍ ആയങ്കിയോടിനി പൊലീസ് ചോദിക്കും; മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടു; വ്യാജതെളിവ് ഉണ്ടാക്കാന്‍ ശ്രമമെന്ന് പ്രതിഭാഗം

Share our post

തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച പതിനൊന്ന് മുപ്പത് വരെയാണ് കസ്റ്റഡി കാലാവധി അനുവദിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസം അനുവദിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രിക്കെതിരെ പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എന്നാൽ തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അർജുൻ ആയങ്കി ആരോപിച്ചു. അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു.  

അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിൽ തീരുമാനം ഒരു ആഴ്ചയ്ക്കുള്ളിൽ. പോലീസ് നൽകുന്ന കേസ് ഹിസ്റ്ററി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കലക്ടർ തീരുമാനമെടുക്കും.  ആയങ്കിയുടെ കണ്ണൂർ അഴീക്കോട്ടെ വീട്ടിൽ പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. അതേസമയം, സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കണ്ണൂർ വളപട്ടണം എസ്എച്ച്ഒയാണ് അർജുൻ ആയെങ്കിക്കെതിരായ കേസ് ഹിസ്റ്ററി റിപ്പോർട്ട് തയ്യാറാക്കുന്നത്. അർജുന് എതിരായ മുഴുവൻ കേസുകളുടെയും വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും. കണ്ണൂർ കമ്മീഷണർക്ക് നൽകുന്ന റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുകയും കലക്ടർ കാപ്പ ചുമത്തുന്നതിൽ തീരുമാനമെടുക്കുകയും ചെയ്യും. നാടുകടത്തണോ, ജയിലിൽ അടയ്ക്കണോ, കുറ്റകൃത്യം ആവർത്തിക്കില്ലെന്ന ബോണ്ട് വെക്കണോ എന്നത് കലക്ടറുടെ തീരുമാനത്തിനനുസരിച്ചാണ്. 

ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിൽ തലശ്ശേരി സബ്ജയിലിൽ റിമാൻഡിൽ ഉള്ള പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് അപേക്ഷ നൽകി. എറണാകുളം ഊന്നുകൽ സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ BNS 351(3) പ്രകാരമുള്ള ഗുരുതരമായ ക്രിമിനൽ ഭീഷണിപ്പെടുത്തൽ വകുപ്പു കൂടി ചുമത്താൻ ആണ് പോലീസിന്റെ ആലോചന. അതേസമയം കോതമംഗലത്തെ വിവാഹ പരിപാടിക്കിടെ ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയെങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. . ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് റിപ്പോർട്ടിൽ പോലീസ് പറയുന്നു.

അഴീക്കോട് കപ്പക്കടവിലെ ആയങ്കിയുടെ വീട്ടിൽ പരിശോധന നടത്തിയ കണ്ണൂർ സൈബർ ക്രൈം പോലീസ് ലാപ്ടോപ്പ് പിടിച്ചെടുത്തു. മൊബൈൽ ഫോൺ കണ്ടെത്താനായില്ല. അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴി രേഖപ്പെടുത്തി. ഞായറാഴ്ച പിടിയിലാകുന്നതിന് മൂന്നുദിവസം മുൻപ് കണ്ണൂരിൽ അർജുൻ ആയങ്കി എത്തിയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. അഞ്ചാം തീയതി അഴീക്കോട്ടെ വീട്ടിൽ താമസിച്ചു. 

ആറാം തീയതി സുഹൃത്ത് പ്രണവിനും ബന്ധു കുട്ടനും ഒപ്പം മട്ടന്നൂർ ചാലോട് തോട്ടട എന്നിവിടങ്ങളിൽ കറങ്ങി. സുഹൃത്തുക്കളുടെ ജോലി സ്ഥലങ്ങളിലേക്കാണ് കാറിൽ സഞ്ചരിച്ചത്. ആളുകൾ കാണാതിരിക്കാൻ കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ആറാം തീയതി രാത്രി തളിപ്പറമ്പിൽ ലോഡ്ജിൽ മുറിയെടുത്ത ആയങ്കി ഏഴാം തീയതിയും എട്ടിന് ഉച്ചവരെയും മുറിയിൽ തുടർന്നു. പിന്നീടാണ് ഓട്ടോ വിളിച്ച് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയും  സുഹൃത്തിന്റെ കാറിൽ കണ്ണൂർ ടൗണിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ എത്തുകയും ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!