സർക്കാർ സ്കൂളുകളിൽ 86 ലക്ഷം വിദ്യാർഥികളുടെ കുറവ്; സ്വകാര്യ മേഖലയിൽ വർധനവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ (എൻറോൾമെന്റ്) 2023-24 നും 2025-26 നും ഇടയിൽ 86 ലക്ഷത്തോളം കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട യുഡൈസ് (UDISE 2025-26) റിപ്പോർട്ട്. അതേസമയം, ഇതേ കാലയളവിൽ എയ്ഡഡ് അല്ലാത്ത അംഗീകൃത സ്വകാര്യ സ്കൂളുകളിൽ 88 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പുതുതായി ചേരുകയും ചെയ്തു.
വിദ്യാഭ്യാസ മേഖലയ്ക്കായുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ ഡാറ്റാബേസാണ് യുഡൈസ് പ്ലസ് (യുണൈറ്റഡ് ഡിസ്ട്രിക്ട് ഇൻഫോർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷൻ). വിദ്യാഭ്യാസ മന്ത്രാലയം കൈകാര്യം ചെയ്യുന്ന ഇതിൽ സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർഥികളുടെ എൻറോൾമെന്റ്, അധ്യാപകരുടെ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാണ്.
പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:
- ആകെ എൻറോൾമെന്റ്: ഫൗണ്ടേഷണൽ തലം മുതൽ സെക്കൻഡറി തലം വരെയുള്ള ആകെ വിദ്യാർഥികളുടെ എണ്ണം 2023-24-ൽ 24.80 കോടിയായിരുന്നത് 2025-26-ൽ 24.72 കോടിയായി കുറഞ്ഞു (ഏകദേശം 8.26 ലക്ഷത്തിന്റെ കുറവ്).
- സർക്കാർ സ്കൂളുകൾ: സർക്കാർ സ്കൂളുകളിലെ എൻറോൾമെന്റ് 12.75 കോടിയിൽ നിന്ന് 11.89 കോടിയായി കുത്തനെ ഇടിഞ്ഞു.
- സ്വകാര്യ സ്കൂളുകൾ: സ്വകാര്യ അൺ-എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 9 കോടിയിൽ നിന്ന് 9.89 കോടിയായി വർദ്ധിച്ചു.
- സ്കൂളുകളുടെ എണ്ണവും അധ്യാപകരും: ആകെ സ്കൂളുകളുടെ എണ്ണം 14.72 ലക്ഷത്തിൽ നിന്ന് 14.67 ലക്ഷമായി നേരിയ തോതിൽ കുറഞ്ഞപ്പോൾ, അധ്യാപകരുടെ എണ്ണം 98.08 ലക്ഷത്തിൽ നിന്ന് 1.03 കോടിയായി (1,02,73,020) ഉയർന്നു. ഇതോടെ വിദ്യാർഥി-അധ്യാപക അനുപാതം (Pupil-Teacher Ratio) 25-ൽ നിന്ന് 24 ആയി മെച്ചപ്പെട്ടു.
- വിദ്യാർഥികളില്ലാത്ത സ്കൂളുകൾ: ഒരൊറ്റ വിദ്യാർഥി പോലുമില്ലാത്ത സ്കൂളുകളുടെ എണ്ണം 12,954-ൽ നിന്ന് 5,663 ആയി കുറഞ്ഞു. കൂടാതെ ഏക അധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 1.11 ലക്ഷത്തിൽ നിന്ന് 1.01 ലക്ഷമായും കുറഞ്ഞിട്ടുണ്ട്.
