മകളെ വിട്ടുകൊടുക്കാതിരിക്കാൻ അമ്മയുടെ വക പോക്‌സോ കേസ്; തെളിവില്ലെന്ന് കോടതി, അച്ഛനെ വെറുതേ വിട്ടു
തിരുവല്ല: മകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ പ്രതിയായിരുന്ന അച്ഛനെ കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതേവിട്ടു. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് (പോക്സോ കോടതി) വിധി. പ്രതിയാക്കപ്പെട്ട ആളുടെ ഭാര്യ 2019-ൽ വിവാഹമോചനത്തിനും താമസവസ്തു തന്റേത് മാത്രമാണെന്ന് പ്രഖ്യാപിക്കുന്നതിനും തിരുവല്ല കുടുംബക്കോടതിയിൽ ഹർജികൾ നൽകി. എന്നാൽ വിലയാധാരത്തിൽ ഭാര്യയുടെ പേരുകൂടി ഉണ്ടെങ്കിലും താമസവസ്തുവിന്റെ പൂർണ അവകാശി ഭർത്താവ് മാത്രമാണെന്ന് കോടതി വിധിച്ചു.
തുടർന്ന് മകളെ തനിക്കൊപ്പം കിട്ടുന്നതിനായി അച്ഛൻ കുടുംബക്കോടതിയിൽ ഹർജി ഫയൽചെയ്തു. ഇൗ നീക്കത്തെ പരാജയപ്പെടുത്താനായി മകളെക്കൊണ്ട് തനിക്കെതിരേ അമ്മ പോക്സോ കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചെന്നായിരുന്നു കോടതിയിൽ അച്ഛന്റെ തർക്കം. ഇതുകേട്ട കോടതി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച് അച്ഛനെ വെറുതേവിട്ടു. പ്രതിക്കുവേണ്ടി അഡ്വ. ഡി. ഹരീന്ദ്രൻ നായർ ഹാജരായി.
