കോഴിക്കോട്ട് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിൻഡറുകൾ പിടികൂടി
പെരുമണ്ണ(കോഴിക്കോട്): പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്ത് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിൻഡറുകൾ പിടികൂടി. ജില്ലാ സപ്ലൈ ഓഫീസർ ആർ. ബോബന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ ത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ട നിലയിലുണ്ടായിരുന്ന ഗ്യാസ് സിലിൻഡറുകൾ പിടികൂടിയത്.
60 കാലി സിലിൻഡറുകളും, നാലെണ്ണം ഗ്യാസ് നിറച്ചതുമാണ്. അലസമായ രീതിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത സിലിൻഡറുകൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ ജനവാസ കേന്ദ്രത്തിൽ ഗ്യാസ് സിലിൻഡറുകൾ സൂക്ഷിച്ചവരെ കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ അബ്ദുൾ ഗഫൂർ, കൊയിലാണ്ടി റേഷനിങ് ഇൻസ്പെക്ടർ ശ്രീനിവാസൻ, കോഴിക്കോട് താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാരായ ബൈജു, ബവിത, ഷൈബ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
