ട്രാഫിക് നിയമലംഘനം മാത്രമല്ല, ഹൈവേകളിലെ കുഴിയും എഐ കണ്ടെത്തും; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ
തൃശ്ശൂർ: ദേശീയപാതയിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിർമിതബുദ്ധി ഉപയോഗം ഫലപ്രദമായി പുരോഗമിക്കവേ പുതിയ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനുള്ള പദ്ധതിയൊരുക്കി ദേശീയപാത അതോറിറ്റി. പാതയുടെ പരിപാലനകാര്യത്തിലാണ് എ.ഐ.യുടെയും മെഷിൻ ലേണിങ്ങിന്റെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തുക.
രാജ്യത്തെ 40,000- ത്തിലധികം കിലോമീറ്റർ നീളമുള്ള പാതകളിൽ പുതിയ നിരീക്ഷണം ഉടൻ യാഥാർഥ്യമാകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതനിലവാരമുള്ള ക്യാമറകൾ ഘടിപ്പിച്ച റൂട്ട് പട്രോൾ വെഹിക്കിൾ ഉപയോഗിച്ചാണ് പാതയുടെ ആരോഗ്യം അളക്കുക. ഡാഷ് ബോർഡിൽ ഘടിപ്പിച്ച ക്യാമറകളുപയോഗിച്ചുള്ള നിരീക്ഷണം എല്ലാപാതകളിലും ആഴ്ചയിലൊരിക്കൽ നിർബന്ധമാക്കും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ വിലയിരുത്തും. കുഴികൾ, വിള്ളലുകൾ, നിരപ്പല്ലാത്ത സ്ഥിതി തുടങ്ങിയ 30 കുഴപ്പങ്ങൾ ഇത്തരത്തിൽ കണ്ടെത്താനാകും.
പാതകളിലെ അടയാളങ്ങൾ, വരികളുടെ രേഖപ്പെടുത്തൽ, അപകട മുന്നറിയിപ്പുകൾ തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങളും വിലയിരുത്താനാകും. മാസത്തിലൊരിക്കൽ നിർബന്ധമായും രാത്രികാല പട്രോളിങ്ങുമുണ്ടാകും. ഇതിലൂടെ പാതകളിൽ ആവശ്യത്തിന് വെളിച്ചമുണ്ടോയെന്ന കാര്യവും പരിശോധിക്കും. പാതകളിലെ കൈയേറ്റം, അനധികൃത പാർക്കിങ്, വെള്ളക്കെട്ട്, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അവസ്ഥ തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ വിലയിരുത്താൽ പദ്ധതി ഉപയോഗിക്കും. കിട്ടുന്ന വിവരങ്ങൾ ക്രോഡീകരിക്കാനും വിലയിരുത്താനുമൊക്കെയായി പ്രത്യേകവിഭാഗംതന്നെ സജ്ജമാക്കുന്നുണ്ട്. നിരന്തര വിലയിരുത്തലിലൂടെ പരിപാലനമടക്കമുള്ളവ ഫലപ്രദമാക്കാനാകുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ പ്രതീക്ഷ.
