പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന 3 അമൃത് ഭാരത് ട്രെയിനുകളുടെ പ്രത്യേകതകൾ
തിരുവനന്തപുരം ∙ തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന 3 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകളും തൃശൂർ– ഗുരുവായൂർ പാസഞ്ചറുമാണ് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നു ചെന്നൈ താംബരം, ചെർലാപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്‌ഷനിലേക്കുമാണ് അമൃത് ഭാരത് സർവീസുകൾ വരുന്നത്.
താംബരം, മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ തിരുവനന്തപുരം സെൻട്രലിൽ നിന്നും തിരുവനന്തപുരം– ചെർലാപ്പള്ളി അമൃത് ഭാരത് ട്രെയിൻ തിരുവനന്തപുരം നോർത്തിൽ നിന്നുമാണു ഉദ്ഘാടന സർവീസ് നടത്തുക. 11 ജനറൽ കോച്ചുകളും 8 സ്ലീപ്പർ കോച്ചുകളും വീതമാണ് ഇവയ്ക്കുള്ളത്. 1740 പേർക്കു യാത്ര ചെയ്യാൻ കഴിയും. മികച്ച ഇന്റീരിയർ, ജനറൽ കോച്ചുകളിലും കുഷ്യൻ സീറ്റുകൾ, സിസിടിവി ക്യാമറകൾ, അഗ്നിരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
അന്ത്യോദയ ട്രെയിനുകളിലെ പോലെ പ്രത്യേക നിരക്കാണ് അമൃത് ഭാരത് ട്രെയിനുകൾക്കും. ജനറൽ കോച്ചിൽ 50 കിലോമീറ്റർ വരെയുള്ള യാത്രയ്ക്കു 36 രൂപയും സ്ലീപ്പർ ക്ലാസിൽ 200 കിലോമീറ്റർ വരെ 149 രൂപയുമാണു അടിസ്ഥാന ടിക്കറ്റ് നിരക്ക്. ആർഎസി (റിസർവേഷൻ എഗൻസ്റ്റ് ക്യാൻസലേഷൻ) ടിക്കറ്റുകൾ ഉണ്ടായിരിക്കില്ല.
