നിയമലംഘനം ആവർത്തിച്ചാൽ മൂന്ന് വർഷത്തേക്ക് ലൈസൻസ് കാണില്ല; ഡ്രൈവർമാരെ നന്നാക്കാൻ നിയമം
തിരുവനന്തപുരം : നിരത്തുകളിലെ നിയമലംഘനങ്ങൾ തുടച്ചുനീക്കാൻ പ്രതിജ്ഞ ചെയ്തിറങ്ങിയത് പോലെയാണ് രാജ്യത്തെ ഗതാഗത മന്ത്രാലയത്തിന്റെ ഓരോ നീക്കങ്ങളും. ഇൻഷുറൻസില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ, ട്രാഫിക് നിയമലംഘനത്തിന് ചലാൻ ലഭിച്ച ശേഷം പിഴയൊടുക്കിയിട്ടില്ലെങ്കിൽ ലൈസൻസും ആർസിയും റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ തുടങ്ങിയവയ്ക്ക് പുറമെ തുടർച്ചയായി നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുന്ന തരത്തിൽ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്
നിയമ ഭേദഗതിയിലെ നിർദേശം അനുസരിച്ച് ആവർത്തിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങളെ തുടർന്ന് ലൈസൻസ് റദ്ദാക്കപ്പെടുന്ന ആളുകൾക്ക് പിന്നീട് മൂന്ന് വർഷത്തേക്ക് ലൈസൻസ് എടുക്കാൻ അനുവദിക്കില്ലെന്നാണ് പറയുന്നത്. റോഡ് അപകടങ്ങൾ, അപകടമരണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന നിയമലംഘനങ്ങൾ തടയുന്നതിനാണ് ഇത്തരത്തിലുള്ള നിയമഭേദഗതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിർദേശം സംസ്ഥാന ഗതാഗത മന്ത്രിമാർക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും ഈ ആഴ്ച തന്നെ കൈമാറുമെന്നാണ് റിപ്പോർട്ട്.
ലൈസൻസ് റദ്ദാക്കുകയും അതിനുശേഷം തിരിച്ച് ലഭിച്ചിട്ടും സമാന സ്വഭാവമുള്ള നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ ഭേദഗതി വരുത്തുന്നത്. പുതിയ നിയമം അനുസരിച്ച ഇത്തരം നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കിയ തീയതി മുതൽ കുറഞ്ഞത് മൂന്ന് വർഷത്തേക്ക് പുതിയ ലൈസൻസിന് അപേക്ഷിക്കുന്നത് വിലക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ റദ്ദാക്കൽ കാലാവധിയിൽ നിന്ന് വലിയ മാറ്റമാണ് നിർദേശിച്ചിരിക്കുന്നത്.
ഡ്രൈവറുടെ പെരുമാറ്റത്തെ ലൈസൻസ് ലഭ്യതയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോൾ നിർദേശിച്ചിട്ടുള്ള ഈ മൂന്ന് വർഷത്തെ വിലക്ക്. തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് പുതുക്കി നൽകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർദേശവും നിയമത്തിൽ പറയുന്നുണ്ട്. നിലവിൽ ലൈസൻസ് കാലാവധി അവസാനിച്ച് ഒരു വർഷത്തിനുള്ളിൽ ടെസ്റ്റ് എടുക്കാതെ ലൈസൻസ് പുതുക്കാം. ഈ സംവിധാനത്തിനും മാറ്റമുണ്ടായേക്കും.
