10 മിനിറ്റ് ഡെലിവറി’ വാഗ്ദാനം വേണ്ട; ഇടപെട്ട് കേന്ദ്രം, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം
ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളോട് ’10 മിനിറ്റ് ഡെലിവറി’ അവകാശവാദം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. ഡെലിവറി ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി.
ഡെലിവറി സമയവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ കമ്പനികളുടെ എക്സിക്യൂട്ടീവുകളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. 10 മിനിറ്റ് ഡെലിവറി വാഗ്ദാനം പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഡെലിവറി ജീവനക്കാരുടെ സുരക്ഷയെ ഈ വാഗ്ദാനം അപകടത്തിലാക്കുമെന്ന വിമർശനങ്ങളും ഉയർന്നിരുന്നു.
മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളിലെ ഗിഗ് തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. ബെംഗളൂരു, ന്യൂഡൽഹി, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ക്രിസ്മസ് ദിനമായ വ്യാഴാഴ്ച വൈകീട്ട് തൊഴിലാളികൾ പ്രധാനമായും പണിമുടക്കിയത്.
തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന ’10 മിനിറ്റ് ഡെലിവറി’ രീതി പിൻവലിക്കണമെന്ന് പ്രതിഷേധത്തിനിടെ തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. സുതാര്യമായ വേതന ഘടന ഉറപ്പാക്കുക, അപകട ഇൻഷുറൻസ് നൽകുക, പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങൾ.
