ഡിജിറ്റല്‍ അറസ്റ്റില്‍ കുടുങ്ങിയ വനിതാ ഡോക്ടര്‍ക്ക് പത്തരലക്ഷം നഷ്ടപ്പെട്ടു
കണ്ണൂര്‍: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുങ്ങിയ വനിതാ ഡോക്ടര്‍ക്ക് പത്തരലക്ഷം രൂപ നഷ്ടപ്പെട്ടു.
തലശേരി തിരുവങ്ങാട് സ്വദേശിയായ ഡോക്ടർക്കാണ് പണം നഷടമായത്.
ഒക്ടോബര്‍ 31 ന് മുംബൈ സി.ബി.ഐയില്‍ നിന്നാണെന്ന് പറഞ്ഞ് വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ട അജ്ഞാതന്‍ നിങ്ങളുടെ പേരില്‍ മണി ലോണ്ട്രിംഗിന് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റുവാറണ്ട് നിലവിലുണ്ടെന്നും അറിയിച്ചു. കേസ് സെറ്റില്‍ ചെയ്യാമെന്നും ഇതിന് പത്തരലക്ഷംരൂപ വേണമെന്നും ആവശ്യപ്പെട്ടു. 31 മുതല്‍ നവംബര്‍ 3 വരെയുള്ള കാലയളവില്‍ ഇവര്‍ നല്‍കിയ വിവിധ അക്കൗണ്ടുകളിലേക്ക് ഡോക്ടർ പണം അയച്ചുകൊടുത്തു. ഇതോടെ അജ്ഞാതസംഘം കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടര്‍ പോലീസിനെ സമീപിച്ചത്. കണ്ണൂര്‍ സൈബര്‍ക്രൈം പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ കെ.സുനില്‍കുമാറും എസ്.ഐ എസ്.വി.മിഥുനും ഉള്‍പ്പെട്ട സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവിധ ദേശീയമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും സര്‍ക്കാര്‍ ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്ന് ഇല്ലെന്ന് വ്യാപകമായ പ്രചരണം നടത്തിക്കൊണ്ടിരിക്കെയാണ് സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ പെടുന്നവര്‍ വീണ്ടും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങിക്കൊണ്ടിരിക്കുന്നത്.
