തൊടുപുഴ സ്വകാര്യ ആസ്പത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂരിലെ യുവതി മരിച്ചു

തൊടുപുഴ (ഇടുക്കി): തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ തെരൂർ പാലയോട്ടെ കെ.പി മൊയ്തുവിൻ്റെ മകൾ സുമീറ (32) ആണ് മരിച്ചത്. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെയായിരുന്നു പരാതി. ഒരു കോടി രൂപ ചിലവുള്ള ടിൽ തെറാപ്പി ചികിത്സ പരാജയപ്പെട്ടുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 60 ശതമാനം രോഗശമനം ഉറപ്പ് നൽകിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാൽ ചികിത്സ പരാജയപ്പെട്ടെന്നും രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന് ഉച്ചയോടെ തെരൂർ പാലയോട്ടെ വീട്ടിൽ എത്തിക്കും.