സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയിലൂടെ സുരക്ഷിത ഭവനമൊരുങ്ങിയത് 5,361 കുടുംബങ്ങള്‍ക്ക്

തീരദേശ ജനതയുടെ സുരക്ഷിത പുനരധിവാസം ലക്ഷ്യംവെച്ചുള്ള പുനര്‍ഗേഹം പദ്ധതി വഴി നാളിതുവരെ 5,361 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന അസംഖ്യം പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് പുനർഗേഹം പദ്ധതി. 460 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പദ്ധതിക്ക് കീഴില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത്. 260 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. വ്യക്തിഗത ഭവന നിര്‍മാണം പൂര്‍ത്തീകരിച്ച് പുനരധിവസിപ്പിക്കപ്പെട്ടവരുടെ എണ്ണം 2,488 ആണ്. ഫ്ലാറ്റുകള്‍ പൂര്‍ത്തീകരിച്ച് പുനരധിവസിപ്പിക്കപ്പെട്ടവരുടെ എണ്ണം 390 വരും. പുരോഗമിക്കുന്ന വ്യക്തിഗത ഭവന നിര്‍മാണ ഘട്ടങ്ങള്‍ 1,347ഉം ഫ്ലാറ്റ് നിര്‍മാണം 1,136ഉം ആണ്. കെട്ടുറപ്പുള്ള കടലാക്രമണ ഭീഷണിമുക്തമായ സുരക്ഷിത ഭവനം സ്വന്തമാകുന്നതോടെ തീരദേശ മേഖലയുടെ വലിയൊരു ആശങ്കയാണ് അകലുന്നത്. കാര്യക്ഷമമായ ഇടപെടലുകളിലൂടെ സര്‍വതോമുഖ ക്ഷേമം ഉറപ്പാക്കി എല്ലാവര്ക്കും കരുത്തും കരുതലുമാവുകയാണ് നമ്മുടെ സര്‍ക്കാരെന്നും മുഖ്യമന്ത്രി അറിയിച്ചു.