ബസ് കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ തൊട്ടിൽപ്പാലം – തലശേരി റൂട്ടിൽ രണ്ടാംദിനവും ബസ് സമരം

തലശ്ശേരി: ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെഅനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനവും തുടരുന്നു. മർദനക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്നലെ മുതൽ സമരം ആരംഭിച്ചത്. കേസിൽ ഏഴു പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുക്കുകയും വളയം വാണിമേൽ സ്വദേശി സൂരജിനെ (30) അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യ പ്രതികളായ ഒന്നാം പ്രതി സവാദ്, രണ്ടാം പ്രതി വിശ്വജിത്ത് എന്നിവരെ പിടികൂടാനായിട്ടില്ല. ഇവർക്കായി വ്യാപക തിരച്ചിൽ നടക്കുകയാണ്. പൊതുജനത്തെ ആകെ ബുദ്ധിമുട്ടിലാക്കുന്ന ബസ് സമരത്തിൽ നിന്നും തൊഴിലാളികൾ പിന്മാറണമെന്നാവശ്യപ്പെട്ട് ചൊക്ലി പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ 10ന് തൊഴിലാളികളുമായി ഇൻസ്പെക്ടർ മഹേഷ് ചർച്ച നടത്തും. അതിനിടെ തൊട്ടിൽപ്പാലം – വടകര റൂട്ടിലും ഇന്ന് മുതൽ ബസ് സമരം ആരംഭിച്ചിട്ടുണ്ട്.