തലശേരിയിലെ എം.ജി റോഡ് ഇനി വേറെ ലെവൽ

തലശേരി: പൂച്ചെടികളും ഇരിപ്പിടങ്ങളും ചുവർചിത്രങ്ങളുമായി എം ജി റോഡ് ഇനി വേറെ ലെവലാവും. നടപ്പാതകൾ ടൈൽസ് പാകുകയും അലങ്കാരവിളക്കുകൾ് സ്ഥാപിക്കുകയുംചെയ്യും. നഗരസഭാ ഓഫീസ് മുതൽ പുഷ്പ സാരീസ് കവലവരെയാണ് ആദ്യഘട്ട സൗന്ദര്യവൽക്കരണം. ഒരു കോടി രൂപ ചെലവിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. മൂന്നാഴ്ചകൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാണ് നിർദേശിച്ചത്. റോഡ് സൗന്ദര്യവൽക്കരണം കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. പൈതൃകനഗരിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുംവിധം ശുചിത്വപൂർണമായ പാതയാണ് ഇതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. വഴിയോരചിത്രങ്ങളും പൂച്ചെടികളും ഇരിപ്പിടങ്ങളുമാവും പാതയുടെ ഹൈലൈറ്റ്. ബിഇഎംപി സ്കൂളിന് മുന്നിലെ തണൽ മരങ്ങൾ സംരക്ഷിക്കും. ആശുപത്രിക്കവല മുതൽ നഗരസഭ ഓഫീസ് വരെ റോഡ് കോൺക്രീറ്റിങ്ങും ഓവുചാൽ നിർമാണവും നാലേകാൽ കോടി രൂപ വിനിയോഗിച്ചാണ് നേരത്തെ പൂർത്തിയാക്കിയത്. ഇതിന്റെ തുടർച്ചയായാണ് റോഡ് സൗന്ദര്യവൽക്കരണമെന്ന് നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി പറഞ്ഞു.