ഡ്രൈവ് ഇൻ ബീച്ച് കിടിലം; പക്ഷേ, റോഡ് കഷ്ടമാണ്

Share our post

മുഴപ്പിലങ്ങാട് : കിഫ്ബി ഫണ്ടിൽ നിന്ന് 233.71 കോടി രൂപ ഉപയോഗിച്ചു മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകാറായി. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ബീച്ച് നവീകരണ പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുമ്പോഴും ബീച്ചിലേക്കു സന്ദർശകർക്കെത്താനുള്ള റോഡുകൾക്കു പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല. ഈ റോഡുകൾ കാര്യക്ഷമമാക്കാനുള്ള പദ്ധതിയും നിലവിലില്ല. ബീച്ചിൽ ചെലവഴിക്കുന്നതിലും സമയം ഗതാഗതക്കുരുക്കിൽ കിടക്കേണ്ട അവസ്ഥയാണു പലപ്പോഴും സന്ദർശകർക്ക്.

പ്രധാന റോഡ് ഇടറോഡ്

തലശ്ശേരി ഭാഗത്തു നിന്നു വരുന്നവർക്കുള്ള പ്രധാന റോഡ് ദേശീയപാതയിലെ മുഴപ്പിലങ്ങാട് കുളം ബസാറിൽ നിന്നാണു തുടങ്ങുന്നത്. കഷ്ടിച്ച് ഒരു കാറിനു പോകാനുള്ള വീതി മാത്രം. റോഡിൽ റെയിൽവേ ഗേറ്റുമുണ്ട്. എതിരെ വലിയ വാഹനം വന്നാൽ ഗതാഗതം സ്തംഭിക്കും. അടിക്കടി റെയിൽവേ ഗേറ്റ് അടയ്ക്കുന്ന സാഹചര്യമുള്ളതിനാൽ കുരുക്ക് രൂക്ഷം. അറ്റകുറ്റപണികൾക്കായി ദിവസങ്ങളോളം ഗേറ്റ് അടച്ചിടുന്ന അവസ്ഥയുണ്ട്. ബീച്ചിൽ സന്ദർശകർ ഏറെയെത്തുന്ന സീസണുകളിലും അവധി ദിവസങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. കുരുക്കൊഴിവാക്കാൻ പലപ്പോഴും നാട്ടുകാർ റോഡിലിറങ്ങിയാണു ഗതാഗതം നിയന്ത്രിക്കാറുള്ളത്. ആവശ്യത്തിനു തെരുവുവിളക്കുകളുമില്ല.

എടക്കാട് റോഡിൽ അപകടം

കണ്ണൂർ ഭാഗത്തുനിന്നു ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള സന്ദർശക വാഹനങ്ങൾ പോകുന്നത് എടക്കാട് ടൗണിൽനിന്നുള്ള റോഡിലൂടെയാണ്. ഈ റോഡിൽ അപകടഭീഷണി ഏറെയാണ്. ടാറിങ് നടത്തി കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും റോഡിൽ പരന്നു കിടക്കുന്ന പൂഴി മണലാണു പ്രശ്നം. ഇരുചക്രവാഹനങ്ങളടക്കമുള്ള ചെറിയ വാഹനങ്ങൾ മണലിൽ നിയന്ത്രണം വിട്ട് അപകടങ്ങൾ പതിവാണ്. റോഡിലെ മണൽ ഇടയ്ക്കിടെ വൃത്തിയാക്കിയാൽ പരിഹാരമാകും. പ്രദേശവാസികൾ ഡിടിപിസി അധികൃതർക്കു പരാതി നൽകിയെങ്കിലും ഫലമില്ല. ഇവിടെയും റെയിൽവേ ഗേറ്റ് അടയ്ക്കുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്ക് പതിവാണ്.

പ്രശ്നമാണ് സർവീസ് റോഡും

ദേശീയപാതയിലെ മുഴപ്പിലങ്ങാട് സർവീസ് റോഡിൽനിന്നാണു കുളം ബസാർ, എടക്കാട് ടൗൺ എന്നിവിടങ്ങളിലെ ബീച്ച് റോഡുകൾ തുടങ്ങുന്നത്. ബീച്ച് റോഡുകളിലെ റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങളുടെ നീണ്ടനിര സർവീസ് റോഡിലേക്ക് എത്തും. അതു കണ്ണൂർ –തലശ്ശേരി റൂട്ടിലും ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്.

മേൽപാലം ആശ്വാസമാകും

മുഴപ്പിലങ്ങാട് കുളം ബസാർ ബീച്ച് റോഡിലെ ലവൽക്രോസിൽ മേൽപാലം നിർമിക്കാൻ പദ്ധതിയിട്ടിട്ടു വർഷങ്ങളായി. ഇതുവരെ പ്രാരംഭ പ്രവർത്തനങ്ങൾപോലും തുടങ്ങിയിട്ടില്ല. കുളംബസാർ, എടക്കാട് റോഡുകൾക്കു പുറമേ മുഴപ്പിലങ്ങാട് മഠം, യൂത്ത് സ്റ്റോപ് എന്നിവിടങ്ങളിൽനിന്നും ബീച്ചിലേക്കു റോഡുകളുണ്ട്. ഈ റോഡുകൾക്കു വീതി കുറവായതിനാൽ കൂടുതൽ വാഹനങ്ങൾ പോകാറില്ല. ബീച്ചിലേക്കു പോകാനും തിരിച്ചു വരാനും വൺവേ അടിസ്ഥാനത്തിൽ നാലു റോഡുകളെയും ക്രമീകരിച്ചാൽ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നു നാട്ടുകാർ പറയുന്നു.

വേണം, പഞ്ചായത്തിന്റെ സഹകരണവും

ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റോഡുകൾ മുഴപ്പിലങ്ങാട് പഞ്ചായത്തിനു കീഴിലുള്ളതാണ്. പഞ്ചായത്തിന്റെ കൂടി സഹകരണം ഉണ്ടായാൽ മാത്രമേ ബീച്ചിലേക്കുള്ള റോഡുകളുടെ നവീകരണം സാധ്യമാകുകയുള്ളൂ. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നു ഡിടിപിസി അധികൃതർ പറഞ്ഞു. ബീച്ചിലേക്കുള്ള എടക്കാട് റോഡിൽ മണൽ പരന്നു കിടക്കുന്നുവെന്നു പരാതി ലഭിച്ചിട്ടുണ്ട്. പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!