കോളയാട്ട് ജനവാസ മേഖലയിൽ പുലിയുടേത് പോലുള്ള കാൽപ്പാടും പന്നിയുടെ ജഡവും

കോളയാട് : കണ്ണവം വനത്തിനകത്ത് പെരുവയിലെ ജനവാസ മേഖലയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടും പന്നിയുടെ ജഡവും കണ്ടെത്തി. പാലയത്തുവയൽ സ്കൂളിനു സമീപം കിഴക്കേച്ചാൽ ഭാഗത്താണിത്. ഇന്നലെ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന്റെ കുറച്ചു ഭാഗം ഭക്ഷിച്ച നിലയിലാണ്.
കായലോടൻ ഗോപിയുടെ വീട്ടിൽ നിന്ന് 50 മീറ്റർ അകലെയാണു കാൽപ്പാടുകളും ജഡവും കണ്ടത്തെിയത്. കനത്ത ജാഗ്രതയിലാണു ജനങ്ങളും സ്കൂൾ അധികൃതരും. കണ്ണവം ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജിജിലിന്റെ നേതൃത്വത്തിൽ കണ്ണവം, നെടുംപൊയിൽ സെക്ഷനുകളിലെ വനപാലക സംഘം സ്ഥലത്തെത്തി.
കോളയാട് പഞ്ചായത്തംഗം റോയ് പൗലോസ്, സ്കൂൾ പ്രഥമാധ്യാപകൻ എ.ചന്ദ്രൻ എന്നിവരും സ്ഥലത്തെത്തി.സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്നും പട്രോളിങ് ശക്തമാക്കിയതായും കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നേരോത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജയേഷ്, വിജിഷ, ഗിനിൽ, ബിജേഷ്, ബിജു, വാച്ചർമാർ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.