കൊടിമരം സ്ഥാപിക്കുന്നതിൽ തർക്കം: എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം, കണ്ണൂർ ഐ.ടി.ഐ അനിശ്ചിതകാലത്തേക്ക് അടച്ചു

Share our post

കണ്ണൂർ: കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ ​ഗവ.ഐ.ടി.ഐയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം. കെ.എസ്.യു പ്രവർത്തകർ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുയർന്ന തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. പോലീസ് ലാത്തി വീശി. സംഘർഷത്തെത്തുടർന്ന് ഐ.ടി.ഐക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് കണ്ണൂർ എ.സി.പി അറിയിച്ചു.

എസ്.എഫ്.ഐക്ക് വലിയ ആധിപത്യമുള്ള കണ്ണൂർ ​ഗവ. ഐ.ടി.ഐയില്‍ ഏതാനും മാസങ്ങൾക്കുമുൻപാണ് കെ.എസ്.യു യൂണിറ്റ് സ്ഥാപിച്ചത്. യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.എസ്.യു പ്രവർത്തകർ കഴിഞ്ഞദിവസം കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് ബുധനാഴ്ച രാവിലെ നോക്കുമ്പോൾ കാണാനില്ലായിരുന്നു. ഇതിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് കെ.എസ്.യു ആരോപിച്ചു. ഇതിനെച്ചൊല്ലി സംഘർഷവും നടന്നിരുന്നു.

കഴി‍ഞ്ഞദിവസത്തെ സംഘർഷത്തിലുൾപ്പെട്ട ചില കെ.എസ്.യു പ്രവർത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ ഉപരോധം പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ നടന്നിരുന്നു. ബുധനാഴ്ച തിരഞ്ഞെടുപ്പ് നാമനിർദേശം നൽകാനും പ്രിൻസിപ്പാളിനെ കാണാനും പുറത്തുനിന്നുള്ള കെ.എസ്.യു പ്രവർത്തകർ ഇവിടേക്കെത്തിയിരുന്നു. ഇവർ കൊടിമരം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ കൊടി സ്ഥാപിക്കാൻ കഴിയില്ലെന്ന് പോലീസ് ഇവരോട് പറഞ്ഞു.

ഈ സമയം എസ്.എഫ്.ഐയുടേയും കെ.എസ്.യുവിന്റെയും ജില്ലാ നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു. ഈ സാഹചര്യം നിലനിൽക്കേ കെ.എസ്.യു പ്രവർത്തകർ കൊടി കെട്ടി. തുടർന്ന് രണ്ട് കൂട്ടരും ഇരുചേരികളിലായി നിൽക്കുമ്പോൾ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ഈ കൊടി എടുത്തുമാറ്റിയതാണ് വൻ സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഇരു സംഘടനകളുടേയും പ്രവർത്തകർ പരിക്കുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!