തിരിച്ചുവരുന്നു വയനാട്ടില്‍ പ്ലാന്റേഷൻ ടൂറിസം

Share our post

മേപ്പാടി(വയനാട്): ദുരന്തത്തിനുശേഷം ജില്ലയില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക വിനോദസഞ്ചാരവും തിരിച്ചുവരാനൊരുങ്ങുന്നു. മഞ്ഞു പുതച്ച് കിടക്കുന്നതും ആകാശം മുട്ടിനില്‍ക്കുന്നതുമായ മനോഹരമായ കുന്നിന്‍ പ്രദേശങ്ങള്‍. നിത്യജലസ്രോതസ്സുകളായ കാട്ടരുവികള്‍, കൃഷ്ണശിലകളും പൂമരങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന താഴ്‌വരകള്‍, കണ്ണെത്താ ദൂരത്തോളം പരന്നും കുന്നുകള്‍ കയറിയറങ്ങിയും കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ തുടങ്ങിയവയാണ് സഞ്ചാരികളെ വയനാട്ടിലെ പ്ലാന്റേഷന്‍ ടൂറിസത്തിലേക്ക് ആകര്‍ഷിക്കുന്നത്. മലയാളം പ്ലാന്റേഷന്‍ ഈ മേഖലയിലേക്ക് ടൂറിസ്റ്റുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.വയനാട്ടിേലക്ക് ഓരോ വര്‍ഷവും ഏകദേശം 17.5 ലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയിരുന്നത്. ടൂറിസത്തിലൂടെ മാത്രം 3165 കോടി രൂപയുടെ വരുമാനമാണ് ജില്ലയ്ക്ക് ലഭിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ജൂലായ് 30-ന് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് പൂര്‍ണമായും നിലച്ചു. വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഈ മേഖലയിലെ സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരുടെ നിരന്തര പരിശ്രമ ഫലമായി വയനാട്ടിലേക്ക് വിനോദ സഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക ടൂറിസവും പുനരുജ്ജീവിപ്പാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് എസ്റ്റേറ്റ് മാനേജുമെന്റുകള്‍. സെന്റിനല്‍ റോക്ക്, അച്ചൂര്‍, ചുണ്ടേല്‍ എന്നീ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാണ് മലയാളം പ്ലാന്റേഷന്റെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അച്ചൂരിലെ ടീ മ്യൂസിയം, സിപ്പ് ലൈന്‍, തേയില ഫാക്ടറി സന്ദര്‍ശനം, പഴയ ബ്രിട്ടീഷ് ബംഗ്ലാവുകളിലെ താമസം. സ്‌കൈ ൈസക്ലിങ്, ജയന്റ് വിങ്, റോക്കറ്റ് ഇജക്ടര്‍, ബര്‍മാപാലം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, സെന്റ്‌നല്‍ റോക്ക് എസ്റ്റേറ്റില്‍പ്പെട്ട അട്ടമല കണ്ണാടിപ്പാലം, പുത്തുമലയിലെ സിപ്പ് ലൈന്‍, ബോച്ചെ 1000 ഏക്കര്‍ എസ്റ്റേറ്റിലെ ചുളിക്ക തേയിലത്തോട്ടത്തില്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന ബബിള്‍ ഹൗസുകള്‍, ഗ്ലാസ് ഹൗസുകള്‍, ജയന്റ് റിങ്, ടെന്റ് ഹൗസുകള്‍ തുടങ്ങിയവ സഞ്ചാരികള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ്.

ദുരന്തശേഷം ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ ദിവസവും ഒരു കോടിരൂപയുടെ നഷ്ടമാണ് വയനാട്ടിലെ വിനോദസഞ്ചാര മേഖലയിലുണ്ടായത്. നേരിട്ടും അല്ലാതെയും വിനോദസഞ്ചാര മേഖലയില്‍ തദ്ദേശവാസികളായ 150 പേര്‍ക്ക് എച്ച്.എം.എല്‍. ജോലി നല്‍കുന്നുണ്ട്. ഈ മേഖല സജീവമാകുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മാനേജുമെന്റ് പ്രതീക്ഷിക്കുന്നത്. 2017-ലാണ് എച്ച്.എം.എല്‍. പ്ലാന്റേഷന്‍ ടൂറിസത്തിലേക്ക് കടക്കുന്നത്.

അട്ടമലയിലെ കണ്ണാടിപ്പാലം അടഞ്ഞുതന്നെ

കഴിഞ്ഞ ഒരു വര്‍ഷമായി വയനാട്ടിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്ന അട്ടമലയിലെ കണ്ണാടിപ്പാലം ദുരന്തശേഷം തുറന്നിട്ടില്ല. സര്‍ക്കാരും റവന്യു വകുപ്പും ഇവിടേക്ക് പ്രവേശനം നിരോധിച്ചതാണ് ഈ ടൂറിസം കേന്ദ്രം അടഞ്ഞുകിടക്കാന്‍ കാരണം.

ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മലപാലം കടന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചാരിച്ചാലെ അട്ടമലയിലെത്തൂ. ഇവിടത്തെ തേയിലത്തോട്ടങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി തൊഴിലാളികളെത്തി കൊളുന്ത് നുള്ളാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സഞ്ചാരികളെ വിലക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് എസ്റ്റേറ്റ് മാനേജുമെന്റ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും വിനോദ സഞ്ചാരകേന്ദ്രം തുറക്കാന്‍ അനുമതി ലഭിച്ചിട്ടില്ല.

നവംബര്‍ അവസാനത്തോടെ സഞ്ചാരികള്‍ക്ക് അട്ടമലയിലെത്താന്‍ അനുമതി ലഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഇവിടത്തെ ഒഴിഞ്ഞുകിടക്കുന്നതും വാസയോഗ്യവുമായ ക്വാര്‍ട്ടേഴ്‌സുകളും ബംഗ്ലാവുകളും ടൂറിസ്റ്റുകള്‍ക്ക് തുറന്നുകൊടുക്കാനും അതുവഴി വരുമാനം വര്‍ധിപ്പിക്കാനും എസ്റ്റേറ്റ് മാനേജുമെന്റിന് താത്പര്യമുണ്ട്. ദുരന്തത്തിന് മുമ്പ് ദിനംപ്രതി 300 മുതല്‍ 500 വരെ സഞ്ചാരികളെത്തിയിരുന്ന കേന്ദ്രമാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!