അനധികൃത ഖനന പ്രവർത്തനങ്ങൾക്ക് തടയിടാൻ ഡ്രോൺ സർവേ

Share our post

തിരുവനന്തപുരം: കേരളത്തിന്റെ ഖനന മേഖലയിൽ ചരിത്രപ്രധാന ചുവടുവെയ്പ്പുമായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ചട്ടങ്ങൾക്ക് വിധേയമായി ഖനന പ്രവർത്തനങ്ങൾ നടത്തുന്നതിനും അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ മേൽനോട്ടത്തിൽ ഡ്രോൺ സർവേക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം പെരുങ്കടവിള ഡെൽറ്റ ക്വാറിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് കേരള മിനറൽ ഡ്രോൺ ലിഡാർ സർവേ പ്രൊജക്ടും ഡ്രോൺ ലിഡാർ സർവേ പോർട്ടലും ഉദ്ഘാടനം ചെയ്തു.സാങ്കേതിക വിദ്യ വികസിക്കുന്നതിലൂടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യമാകുകയും ചിട്ടയുള്ളതാകുകയും ചെയ്യുന്നതായി മന്ത്രി പി. രാജീവ് പറഞ്ഞു. ഡ്രോൺ സർവേ പ്രൊജക്ടിലൂടെ ഖനന മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകുകയാണെന്നും ഇതിലൂടെ അനാവശ്യ ആക്ഷേപങ്ങൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമാനുസൃത ഖനന പ്രവർത്തനങ്ങൾ നാടിന് ആവശ്യമാണ്. ടെക്‌നോളജിയുടെ വികാസത്തിനനുസരിച്ച് ഖനന മേഖലകളിൽ ആധുനികവത്കരണം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെൽട്രോണിന്റെ സഹായത്തോടെയാണ് ഡ്രോൺ ലിഡാർ സർവേ പ്രൊജക്ട് നടപ്പാക്കുന്നത്. ഖനനാനുമതിയ്ക്ക് അപേക്ഷിക്കുന്ന സ്ഥലങ്ങളിൽ നിയമാനുസൃതമായി ഖനനം ചെയ്യാവുന്ന ധാതുവിന്റെ അളവ് കൃത്യതയോടെ കണക്കാക്കുന്നതിനും അനധികൃതമായി ഖനനം ചെയ്യുന്ന ധാതുവിന്റെ അളവ് കണക്കാക്കുന്നതിനും ഡ്രോൺ സർവേയിലൂടെ സാധിക്കും. മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ ആധുനീകരണത്തിന്റെ ഭാഗമായാണ് ഡ്രോൺ സർവേ നടത്തുന്നത്. രാജ്യത്ത് ആദ്യമായാണ് ധാതു ഖനനത്തിന്റെ അളവ് കണ്ടെത്തുന്നതിന് സർവേയും സർവേ പോർട്ടലും നടപ്പാക്കുന്നത്.സി കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം മുഹമ്മദ് ഹനീഷ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഡോ. കെ ഹരികുമാർ, അഡീഷണൽ ഡയറക്ടർ കിഷോർ എം.സി എന്നിവരും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!