തോട്ടിപ്പണി വിമുക്ത ജില്ല; കണ്ണൂരില്‍ തോട്ടിപ്പണി ചെയ്യുന്നവരെ കണ്ടെത്താൻ വീണ്ടും സര്‍വേ

കണ്ണൂർ : മാന്വല്‍ സ്കാവഞ്ചിങ് (തോട്ടിപ്പണി) ചെയ്യുന്നവരെ കണ്ടെത്തി അവരുടെ പുനരധിവാസം ഉറപ്പാക്കാനായി ജില്ലയില്‍ സർവേ നടത്തുന്നു.ഈ സർവേ നടത്തുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യവിസർജ്യം അതത് സമയത്ത് നേരിട്ട് കൈകാര്യം ചെയ്യുന്നവരുണ്ടെങ്കില്‍ അത്തരക്കാരെ കണ്ടെത്തുക എന്നതാണ്. സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്നവരെയും അത്തരത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നവരെയും ഈ സർവേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.2013ല്‍ പാർലമെൻറില്‍ പാസാക്കിയ നിയമ പ്രകാരം ജില്ലയില്‍ തോട്ടിപ്പണി ചെയ്യുന്നവർ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ കണ്ടുപിടിക്കുകയും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി 2013ലും 2018 ലും സർവേ നടത്തി കണ്ണൂരിനെ തോട്ടിപ്പണി വിമുക്ത ജില്ലയായി പ്രഖ്യാപിച്ചിരുന്നു.
ഇത്തരത്തില്‍ മാന്വല്‍ സ്കാവഞ്ചിങ് പ്രവൃത്തിയില്‍ ഏർപ്പെട്ടവരുണ്ടെങ്കില്‍ ഈ മാസം 12, 13, 18 തീയതികളില്‍ അതത് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ഓഫിസുകളില്‍ ആധാർ കാർഡ് ഉള്‍പ്പെടെ രേഖകള്‍ സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്കുകള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു. ഇത്തരത്തില്‍ ആള്‍ക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് അറിയുന്ന വ്യക്തികളോ സംഘടനകളോ ഉണ്ടെങ്കില്‍ അവർക്കും ഇവരെ സംബന്ധിച്ച വിവരങ്ങള്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അറിയിക്കണം.എന്നാല്‍ ഡോ. ബല്‍റാമും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിന്റെ അന്തിമവിധി പ്രകാരം 2013 ലെ നിയമത്തില്‍ പരാമർശിച്ച പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഈ പ്രഖ്യാപനം ദേശീയതലത്തില്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് വീണ്ടും സർവേ നടത്തുന്നത്.