Connect with us

Kerala

കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ്‌ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ്‌ എഴുത്ത് പരീക്ഷയുടെ ഫലം യു.പി.എസ്‌.സി പ്രസിദ്ധീകരിച്ചു.ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്. ഏപ്രില്‍ 21നായിരുന്നു പരീക്ഷ. 8373 പേര്‍ ഇന്റര്‍വ്യു ഘട്ടത്തിലേക്ക് യോഗ്യത നേടി. പ്രതിരോധ മന്ത്രാലയത്തിന്റെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡാണ് ഇതിന്റെ അഭിമുഖം നടത്തുന്നത്. റോള്‍ നമ്പര്‍, പേര് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഫലമറിയാവുന്നതാണ്. ഫലത്തിന്റെ പകര്‍പ്പ് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: upsc.gov.in. പരീക്ഷ വിജയിച്ചവരുടെ ആദ്യ മുന്‍ഗണന കരസേനയിലേക്കാണെങ്കില്‍ ഇന്ത്യന്‍ ആര്‍മിയുടെ വെബ്‌സൈറ്റില്‍ രജിസറ്റര്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് ഇവിടെ നിന്ന് അഭിമുഖത്തിനായുള്ള വിവരം നിങ്ങള്‍ക്ക് ലഭിക്കും.


Share our post

Kerala

പ്ലസ് വൺ പ്രവേശനം; അറിയേണ്ടതെല്ലാം

Published

on

Share our post

എസ്.എസ്.എല്‍.സിക്ക് ശേഷമുള്ള പ്രധാന ഉപരിപഠന മാർഗമായ ഹയർസെക്കൻഡറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട ഒഴികെ മുഴുവൻ മെറിറ്റ് സീറ്റുകളിലേക്കും വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നടത്തുന്ന ഏകജാലക പ്രവേശനത്തിലൂടെയാണ് അലോട്മെൻറ് നടക്കുന്നത്. മാനേജ്മെന്‍റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് ക്വോട്ടകളില്‍ സ്കൂള്‍തലത്തില്‍ അപേക്ഷിക്കണം. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.inല്‍ ലഭ്യമാണ്. ഓണ്‍ലൈൻ വഴി മെയ് 14 മുതല്‍ 20 വരെ https://hscap.kerala.gov.in ല്‍ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്മെൻറ് മെയ് 24നും ആദ്യ അലോട്ട്മെൻറ് ജൂണ്‍ രണ്ടിനും നടത്തും.

പ്രവേശന യോഗ്യത

എസ്.എസ്.എല്‍.സി (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്‌.എസ്.എല്‍.സി സ്കീമുകളില്‍ പരീക്ഷ ജയിച്ചവർക്കും മറ്റ് സംസ്ഥാനങ്ങള്‍/ രാജ്യങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സിക്ക് തുല്യമായ പരീക്ഷ ജയിച്ചവർക്കും അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡോ തുല്യമായ മാർക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടണം. ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് സ്കീമുകളില്‍ പരീക്ഷയെഴുതിയവരുടെ മാർക്കുകള്‍ ഗ്രേഡാക്കി മാറ്റിയ ശേഷമാകും പരിഗണിക്കുക.

2025 ജൂണ്‍ ഒന്നിന് 15 വയസ്സ് പൂർത്തിയാകണം. 20 വയസ്സ് കവിയാൻ പാടില്ല. കേരളത്തില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റ് ബോർഡുകളുടെ പരീക്ഷ ജയിച്ചവർക്ക് പ്രായപരിധിയില്‍ ആറു മാസംവരെ ഇളവ് അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്.

കേരളത്തിലെ പൊതുപരീക്ഷ ബോർഡില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ചവർക്ക് ഉയർന്ന പ്രായപരിധിയില്‍ ആറു മാസംവരെ ഇളവ് അനുവദിക്കാൻ ഹയർസെക്കൻഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ട്. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയില്‍ രണ്ടു വർഷംവരെ ഇളവുണ്ടാകും. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക് 25 വയസ്സുവരെ അപേക്ഷിക്കാം.

അപേക്ഷ കാൻഡിഡേറ്റ് ലോഗിൻ വഴി

അപേക്ഷിക്കാൻ https://hscap.kerala.gov.in എന്ന അഡ്മിഷൻ ഗേറ്റ്വേയിലെ ‘Click for Higher Secondary Admission’ എന്നതിലൂടെ ഹയർസെക്കൻഡറി പ്രവേശന പോർട്ടലില്‍ പ്രവേശിച്ച്‌ CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. മൊബൈല്‍ ഒ.ടി.പിയിലൂടെ സുരക്ഷിത പാസ്വേഡ് നല്‍കി സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷിക്കുന്നതിന് പുറമെ പ്രവേശന പ്രവർത്തനങ്ങളും നടത്തേണ്ടത്. അപേക്ഷിക്കല്‍, അപേക്ഷ പരിശോധന, ട്രയല്‍ അലോട്ട്മെൻറ് പരിശോധന, ഓപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെൻറ് പരിശോധന, രേഖകളുടെ സമർപ്പണം, ഫീസ് ഒടുക്കല്‍ തുടങ്ങിയ പ്രവർത്തനങ്ങള്‍ക്ക് കാൻഡിഡേറ്റ് ലോഗിൻ നിർബന്ധമാണ്.

കാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE ലിങ്കിലൂടെ സ്വന്തമായി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. പത്താംതരം പഠന സ്കീം ‘others’ വിഭാഗത്തില്‍ വരുന്നവർ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് (100 കെ.ബിയില്‍ കവിയാത്ത പി.ഡി.എഫ് ഫോർമാറ്റില്‍) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഭിന്നശേഷി വിഭാഗത്തിലുള്ളവർ മെഡിക്കല്‍ ബോർഡ് സർട്ടിഫിക്കറ്റിന്‍റെ സ്കാൻ ചെയ്ത കോപ്പി (100 കെ.ബി/ പി.ഡി.എഫ്) അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകർ സർട്ടിഫിക്കറ്റുകളൊന്നും അപ്ലോഡ് ചെയ്യേണ്ട.

അപേക്ഷിക്കലും ഓപ്ഷനും

ലോഗിൻ പേജില്‍ യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റർ നമ്ബർ, മാസം, വർഷം, ജനനതീയതി, മൊബൈല്‍ നമ്പർ എന്നിവ നല്‍കി ‘Application Submission Mode’ (സ്വന്തമായോ/ സ്കൂള്‍ സഹായക കേന്ദ്രം/ മറ്റ് രീതി) തെരഞ്ഞെടുക്കുകയും സെക്യൂരിറ്റി ക്യാപ്ച ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യണം. ഇതോടെ ഓണ്‍ലൈൻ അപേക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാർഥിയുടെ പൊതുവിവരം നല്‍കണം.

അപേക്ഷകന്‍റെ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻ.സി.സി/ സ്കൗട്ട് പ്രാതിനിധ്യം, പത്താം ക്ലാസ് പഠിച്ച സ്കൂള്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം. വിവിധ ക്ലബുകളുടെ പ്രവർത്തനത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ ‘ടിക്ക്’ മാർക്ക് ചെയ്യുക. ആദ്യതവണ പരീക്ഷ പാസായവർ ചാൻസ് 1 എന്ന് രേഖപ്പെടുത്തണം. ആദ്യമായി പരീക്ഷയെഴുതിയ വർഷം തന്നെ സേ പരീക്ഷയിലൂടെ ജയിച്ചവർ ചാൻസ് 1 എന്നാണ് രേഖപ്പെടുത്തേണ്ടത്. ഒന്നിലധികം തവണകളായാണ് പാസായതെങ്കില്‍ എത്ര തവണ എന്നത് ചാൻസായി രേഖപ്പെടുത്തണം. പൊതുവിവരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ ഗ്രേഡ് രേഖപ്പെടുത്താനുള്ള പേജ് വരും. ഗ്രേഡ് പോയൻറ് നല്‍കിയാല്‍ സുപ്രധാന ഘട്ടമായ ഓപ്ഷൻ നല്‍കുന്ന പേജില്‍ എത്തും.

പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോംബിനേഷനും ആദ്യ ഓപ്ഷനായി നല്‍കണം. ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കില്‍ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോംബിനേഷനും തുടർന്നുള്ള മുൻഗണനാ ക്രമത്തില്‍ നല്‍കണം. ഇങ്ങനെ കൂടുതല്‍ സ്കൂളുകളും കോംബിനേഷനുകളും ക്രമത്തില്‍ നല്‍കാം.

പ്രവേശന സാധ്യത മനസ്സിലാക്കാൻ കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങള്‍ വെബ്സൈറ്റില്‍aw (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചാല്‍ അതിന് ശേഷമുള്ള ഓപ്ഷനുകള്‍ (ലോവർ ഓപ്ഷൻ) റദ്ദാകും. അലോട്ട്മെൻറ് ലഭിച്ചതിന് മുകളിലുള്ള ഓപ്ഷനുകള്‍ (ഹയർ ഓപ്ഷൻ) നിലനില്‍ക്കും. ആവശ്യമുള്ള ഓപ്ഷനുകള്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ അപേക്ഷയുടെ മൊത്തം വിവരങ്ങള്‍ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തി ഫൈനല്‍ കണ്‍ഫർമേഷൻ നല്‍കി അപേക്ഷ സമർപ്പണം പൂർത്തിയാക്കണം.

വിഷയ കോമ്പിനേഷനുകള്‍

സയൻസ് വിഷയങ്ങളില്‍ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒമ്ബത് വിഷയ കോമ്ബിനേഷനുകളാണ് ലഭ്യമാകുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് എന്നിവക്ക് പുറമെ ഹോം സയൻസ്, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നിവയാണ് സയൻസ് കോമ്പിനേഷനില്‍ വരുന്ന വിഷയങ്ങള്‍. മാനവിക വിഷയങ്ങള്‍ക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 32 വിഷയ കോമ്പിനേഷനുകളാണുള്ളത്. കൊമേഴ്സ് ഗ്രൂപ്പില്‍ നാല് കോമ്പിനേഷനും ലഭ്യമാണ്. പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളില്‍ ലഭ്യമായ കോമ്പിനേഷനുകള്‍ ഏതാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തണം.

ഹെല്‍പ് ഡെസ്കുകള്‍

അപേക്ഷകർക്ക് സ്വന്തമായോ പത്താംതരം പഠിച്ച സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ അപേക്ഷിക്കാം. പ്രദേശത്തെ സർക്കാർ/ എയ്ഡഡ് സ്കൂളിലെ കമ്ബ്യൂട്ടർ ലാബ് സൗകര്യവും ഉപയോഗിക്കാം. സ്കൂള്‍തലത്തില്‍ ഇതിന് ഹെല്‍പ് ഡെസ്കുകള്‍ പ്രവർത്തിക്കും.

പ്രവേശന സമയക്രമം

മെറിറ്റ് ക്വോട്ട (ഏകജാലകം)

* അപേക്ഷ സമർപ്പണം: മെയ് 14-20

* ട്രയല്‍ അലോട്ട്മെൻറ്: മെയ് 24

* ഒന്നാം അലോട്ട്മെൻറ്: ജൂണ്‍ രണ്ട്

* മൂന്നാം അലോട്ട്മെൻറ് അവസാനിക്കല്‍: ജൂണ്‍ 17

* ക്ലാസ് തുടങ്ങുന്നത്: ജൂണ്‍ 18

* സപ്ലി. അലോട്ട്മെൻറ്: ജൂണ്‍ 28 -ജൂലൈ 23

സ്പോർട്സ് ക്വോട്ട

* രജിസ്ട്രേഷനും വെരിഫിക്കേഷനും: മെയ് 23 – 28.

* ഓണ്‍ലൈൻ രജിസ്ട്രേഷൻ: മെയ് 24-29.

* ഒന്നാം അലോട്ട്മെൻറ് ജൂണ്‍ മൂന്ന്

* മുഖ്യ അലോട്ട്മെൻറ് അവസാനിക്കല്‍ ജൂണ്‍ 16

ട്രയല്‍ അലോട്ട്മെൻറ്

അപേക്ഷകരുടെ പ്രവേശന സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയല്‍ അലോട്ട്മെൻറ്. ട്രയല്‍ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയില്‍ തെറ്റ് ഉണ്ടെങ്കില്‍ കാൻഡിഡേറ്റ് ലോഗിനിലൂടെ നിർദിഷ്ട ദിവസങ്ങളില്‍ തിരുത്താം. തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനും ഉള്‍പ്പെടെ മാറ്റാം.

മുഖ്യഘട്ടം മൂന്ന് അലോട്ട്മെന്റ്

മൂന്ന് അലോട്ട്മെൻറുകള്‍ അടങ്ങുന്നതാണ് മുഖ്യഘട്ടം. മുഖ്യഘട്ടത്തിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. ഒന്നാം അലോട്ട്മെൻറില്‍ ഉയർന്ന ഓപ്ഷൻ ശേഷിക്കുന്നെങ്കില്‍ താല്‍ക്കാലിക പ്രവേശനം നേടിയാല്‍ മതി. എന്നാല്‍, മുഖ്യ അലോട്ട്മെൻറ് പ്രക്രിയ (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നതോടെ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്നവർ പ്രവേശനം സ്ഥിരപ്പെടുത്തണം.

മുഖ്യഘട്ടത്തില്‍ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കാൻ അപേക്ഷയും ഓപ്ഷനും ഒഴിവുകള്‍ക്കനുസൃതമായി പുതുക്കി നല്‍കണം. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്മെൻറുകളില്‍ പരിഗണിക്കില്ല. മുഖ്യഘട്ടത്തില്‍ അപേക്ഷിക്കാത്തവർക്ക് സപ്ലിമെൻററി ഘട്ടത്തില്‍ പുതിയതായി അപേക്ഷ നല്‍കാം. അപേക്ഷകരുണ്ടെങ്കില്‍ സപ്ലിമെൻററി അലോട്ട്മെൻറുകള്‍ക്കുശേഷം ജില്ലാന്തര സ്കൂള്‍/ കോംബിനേഷൻ മാറ്റങ്ങള്‍ അനുവദിക്കും.

മൈനസ് പോയൻറ്

ഒന്നിലധികം അവസരമെടുത്താണ് പത്താംതരം പാസായതെങ്കില്‍ ആകെ ഗ്രേഡ് പോയൻറില്‍ നിന്ന് അധികമെടുത്ത ഒാരോ അവസരത്തിനും ഒാരോ പോയൻറ് എന്ന നിലയില്‍ കുറക്കും. ആദ്യമായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വർഷം തന്നെ സേ പരീക്ഷ എഴുതി പാസായവർക്ക് മൈനസ് പോയൻറില്ല.

ഒന്നില്‍ കൂടുതല്‍ അപേക്ഷ പാടില്ല

ഒരു ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെറിറ്റ് സീറ്റിലേക്ക് നല്‍കാൻ പാടില്ല. ഒന്നിലധികം ജില്ലയില്‍ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിൻറൗട്ട് സ്കൂളുകളില്‍ നല്‍കേണ്ട.

ഒന്നിലധികം ജില്ലയില്‍ അലോട്ട്മെന്‍റ് ലഭിച്ചാല്‍ ഒരിടത്ത് മാത്രമേ പ്രവേശനം നേടാവൂ. അതോടെ മറ്റ് ജില്ലകളിലെ ഓപ്ഷനുകള്‍ റദ്ദാകും.

സീറ്റ് സംവരണം

(ശതമാനത്തില്‍)

* ഓപണ്‍ മെറിറ്റ് -42,

* പട്ടികജാതി -12

* പട്ടികവർഗം -8

* സാമ്പത്തിക പിന്നാക്കം (ഇ.ഡബ്ല്യു.എസ്) -10

* ഈഴവ/ തിയ്യ/ ബില്ലവ -8, മുസ്‍ലിം -7

* ലത്തീൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ -3

* പിന്നാക്ക ഹിന്ദു -3, ധീവര/ അവാന്തര വിഭാഗങ്ങള്‍ -2, വിശ്വകർമ/ അനുബന്ധ വിഭാഗങ്ങള്‍ -2

* പിന്നാക്ക ക്രിസ്ത്യൻ- 1,കുടുംബി- 1

* കുശവൻ/ അനുബന്ധ വിഭാഗങ്ങള്‍ -1

പ്രവേശനം സ്ഥിരവും താല്‍ക്കാലികവും

ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസൊടുക്കി നിശ്ചിത സമയത്തിനുള്ളില്‍ സ്കൂളില്‍ സ്ഥിര പ്രവേശനം നേടണം. ഫീസടച്ചില്ലെങ്കില്‍ ഈ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാർഥികള്‍ക്ക് പ്രവേശനത്തിന് പിന്നീട് അവസരം നല്‍കില്ല. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിക്കുകയും തുടർ ഘട്ടങ്ങളില്‍ ഉയർന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താല്‍ക്കാലിക പ്രവേശനം നേടിയാല്‍ മതി. പ്രവേശന യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ പ്രിൻസിപ്പലിന് നല്‍കിയാല്‍ താല്‍ക്കാലിക പ്രവേശനം ലഭിക്കും. ഈ ഘട്ടത്തില്‍ ഫീസടക്കേണ്ട.

മെച്ചപ്പെട്ട ഓപ്ഷൻ ലഭിച്ചശേഷം താല്‍ക്കാലിക പ്രവേശനം നേടിയ സ്കൂളില്‍നിന്ന് സർട്ടിഫിക്കറ്റുകള്‍ വാങ്ങി പുതിയ സ്കൂളില്‍ പ്രവേശനം നേടാം. മൂന്നാം അലോട്ട്മെൻറ് കഴിയുന്നതുവരെ മാത്രമേ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരാനാകൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിച്ചവർ പ്രവേശനം സ്ഥിരപ്പെടുത്താൻ ഉയർന്ന ഓപ്ഷൻ റദ്ദാക്കി ഫീസടച്ച്‌ സ്ഥിര പ്രവേശനം നേടണം.

ഇങ്ങനെയുള്ളവർ ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ വിവരം പ്രവേശനം നേടുന്ന ദിവസംതന്നെ സ്കൂള്‍ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാത്തവർ അടുത്ത ഘട്ടത്തില്‍ വരുന്ന അലോട്ട്മെൻറ് മാറി ലഭിച്ചാല്‍ പുതിയ സ്കൂളിലേക്ക് മാറണം. തെറ്റായ വിവരങ്ങള്‍ നല്‍കി നേടുന്ന അലോട്ട്മെന്‍റ് റദ്ദാക്കുകയും പ്രവേശനം നിരസിക്കുകയും ചെയ്യും.

അമിത ഫീസ് പിരിച്ചാല്‍ നടപടി

പ്രോസ്പെക്ടസില്‍ നിർദേശിച്ച ഫീസുകള്‍ക്ക് പുറമെ പി.ടി.എ ജനറല്‍ ബോഡി തീരുമാനമുണ്ടെങ്കില്‍ 400 രൂപ രക്ഷാകർത്താവില്‍നിന്ന് ഫണ്ടായി ശേഖരിക്കാം. എന്നാല്‍, ഈ തുക കൊടുക്കാൻ നിർബന്ധിക്കാൻ പാടില്ല.

ഇതിന്‍റെ പേരില്‍ പ്രവേശനം നിഷേധിക്കാനും പാടില്ല. അനധികൃത ഫണ്ട് ശേഖരണം നടത്തുന്ന സ്കൂളുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂളില്‍ ഒടുക്കുന്ന ഫീസുകള്‍ക്ക് രസീതുകള്‍ ചോദിച്ചുവാങ്ങണം. പി.ടി.എ ഫണ്ട് നല്‍കിയ കുട്ടികളുടെ വിശദാംശങ്ങളും തുകയും സ്കൂള്‍ നോട്ടീസ് ബോർഡില്‍ പ്രദർശിപ്പിക്കണം.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Kerala

ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് അന്തരിച്ചു

Published

on

Share our post

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ സഹോദരനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സെക്രട്ടറിയുമായ കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് (68) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം രാത്രിയോടെ മരിച്ചു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറര്‍, എസ്‌വൈഎസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സമസ്ത പ്രവാസി സെല്‍ മലപ്പുറം ജില്ലാ സെക്രട്ടറി, എസ്‌വൈഎസ് ഉസ് വ ഈസ്റ്റ് ജില്ലാ കണ്‍വീനര്‍, തിരൂര്‍ക്കാട് റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ്, തിരൂര്‍ക്കാട് അന്‍വാര്‍ ഇംഗ്ലിഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡന്റ്, ഓസ്‌ഫോജന ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പരേതനായ കുന്നത്ത് മൂസ ഹാജി, മാതാവ്: ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: മൂസ അബ്ദുല്‍ ബാസിത് ഫൈസി, ഫള്‌ല സുമയ്യ, സനിയ്യ, ഫാത്തിമ നജിയ്യ, മര്‍യം ജലിയ്യ, മുഹമ്മദ് ബാസിം, സ്വഫ. മരുമക്കള്‍: ആയിശ സകിയ്യ, ഹാഫിസ് ഫൈസല്‍, മുഈനുദ്ദീന്‍ ഹുദവി, മുനീര്‍ ഹുദവി, യാസിര്‍. മറ്റ് സഹോദരങ്ങള്‍; പരേതനായ ഹാജി കെ. മമ്മദ് ഫൈസി, അബൂബക്കര്‍ ഫൈസി. കബറടക്കം ഇന്ന് ഉച്ചക്ക് 12 ന് തിരൂര്‍ക്കാട് മഹല്ല് ജുമാ മസ്ജിദില്‍.


Share our post
Continue Reading

Trending

error: Content is protected !!