സ്കൂബാ ഡൈവിങ് സംഘം മുണ്ടക്കൈയിലേക്ക്

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ ജോയിക്ക് വേണ്ടി തെരച്ചിൽ നടത്തിയ തിരുവനന്തപുരം അരുവിക്കരയിലെ സ്കൂബാ ഡൈവിങ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. മുങ്ങൽ വിദഗ്ധൻ ദിനുമോൻ ഉൾപ്പെടുന്ന സ്‌കൂബാ ഡൈവിങ് ടീമാണ് രക്ഷാ പ്രവർത്തനത്തിന് വയനാട്ടിലേക്ക് പോകുന്നത്. 100 അംഗ ഫയർ ആൻഡ് റെസ്ക്യു സംഘവും തിരുവനന്തപുരത്ത് നിന്നും വയനാട്ടിലേക്ക് തിരിച്ചു.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. പരിക്കേറ്റവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. നിരവധി പേരെ കണ്ടെത്താനുണ്ട്. മുണ്ടക്കൈ, ചൂരൽമല, അട്ടമല ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്.
വെള്ളർമല ജി.വി.എച്ച്.എസ് പൂർണമായി മുങ്ങി. നേരം പുലർന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.