കണ്ണൂർ: പരമ്പരാഗതവും സമകാലികവുമായ വാദ്യ ഉപകരണങ്ങളെ സമന്വയിപ്പിച്ച് ആട്ടം കലാസമിതിയും തൃശ്ശൂര്‍ തേക്കിന്‍കാട് ബാന്‍ഡും അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതം കണ്ണൂര്‍ ദസറയുടെ മൂന്നാം ദിവസം സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു.വൈകുന്നേരം പെയ്ത കനത്ത മഴയെ അവഗണിച്ച് അവധി ദിനമായ ഞായറാഴ്ച കലക്ടറേറ്റ് മൈതാനിയില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തിന്റെ മിഴിയും മനവും നിറച്ച് രണ്ടുമണിക്കൂറിലകം നിറഞ്ഞുനിന്ന ഫ്യൂഷന്‍ സംഗീത പെരുമഴ പരമ്ബരാഗത ആസ്വാദകരെയും ന്യൂജന്‍ ആസ്വാദകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതായി. പന്തലും നിറഞ്ഞു കവിഞ്ഞു പുറത്തേക്കൊഴുകിയ ജനം കുടചൂടി പരിപാടി ആസ്വദിച്ചത് ദസറയുടെ വിജയത്തിന്റെ വിളംബരമായി.
നേരത്തെ ദസറയുടെ മൂന്നാം ദിനം സാംസ്കാരിക സമ്മേളനം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം പി രാജേഷിന്റെ അധ്യക്ഷതയില്‍ സജീവ് ജോസഫ് എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പല കാരണങ്ങള്‍ കൊണ്ട് രാഷ്ട്രീയ കലുഷിതമായ നമ്മുടെ നാട്ടില്‍ ഐക്യവും, ഒന്നിച്ചുളള കൂട്ടായ്മയിലൂടെയും നേടിയെടുത്ത ഏറ്റവും വലിയ ഉല്‍സവമാണെന്നും, ജാതി മത ചിന്തകള്‍ക്കപ്പുറം നമുക്ക് നല്കുന്ന ഏറ്റവും വലിയ സന്ദേശവുമാണ് ദസറയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.ഹരീഷ് മോഹന്‍ (സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്) മുന്‍ മേയര്‍ സി. സീനത്ത്, കെ.സി ഉമേഷ് ബാബു (പ്രഭാഷകന്‍) എന്നിവര്‍ മുഖ്യാതിഥികളായി . റിജില്‍ മാക്കുറ്റി(ഐഎന്‍സി ), ദിനകരന് കൊമ്ബിലാത്ത് (പത്രപ്രവര്ത്തകന്), ഇവിജി നമ്ബ്യാര്‍ ( മഹാത്മാ മന്ദിരം ), മനോഹരന് സി. (വ്യാപാരി വ്യവസായി സമിതി ), സിജോയ് (എസ്.ബി.ഐ) എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കോര്പ്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍ ,ഡെപ്യൂട്ടി മേയര്‍ അഡ്വ: പി. ഇന്ദിര, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര്, ടാക്സ് അപ്പീല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷാഹിന മൊയ്തീന്, മുന്‍ മേയര്‍ അഡ്വ: ടി.ഒ.മോഹനന് , കൗണ്‍സിലര്‍മാരായ കെ.എം സരസ , മിനി അനില്‍കുമാര്‍ , എന്നിവര്‍ സന്നിഹിതരായി. കൗണ്‍സിലര്‍ കൂക്കിരി രാജേഷ് സ്വാഗതവും, ബിജോയ് തയ്യില്‍ (കൗണ്‍സിലര്‍ ) നന്ദിയും പറഞ്ഞു.തുടര്‍ന്ന് അന്‍ഷിക സുനോജ് അവതരിപ്പിച്ച ഭരതനാട്യം, കോര്പ്പറേഷന് ജീവനക്കാര്‍ അവതരിപ്പിച്ച ഡാന്‍ഡിയ നൃത്തം, സിഎച്ച്എം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കോല്‍ക്കളി , പ്രിയദര്‍ശിനി നാറാത്ത് ടീമിന്റെ കൈ കൊട്ടി കളി എന്നിവയും അരങ്ങേറി.