മൂന്നുമാസം റേഷന്‍ വാങ്ങിയില്ല; 60,038 കാര്‍ഡുടമകള്‍ക്കിനി സൗജന്യറേഷനില്ല

Share our post

തിരുവനന്തപുരം:തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തതിനാല്‍ 60,038 റേഷന്‍ കാര്‍ഡുടമകളെ മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറ്റി. ഇനി മുന്‍ഗണനാ ആനുകൂല്യം കിട്ടണമെങ്കില്‍ പുതിയ അപേക്ഷ നല്‍കണം. റേഷന്‍വിഹിതം കൈപ്പറ്റുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കാര്‍ഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് ഇല്ലാതായത്. മുന്‍ഗണനാവിഭാഗത്തില്‍ ആനുകൂല്യം നേടിയിരുന്ന ഇവര്‍ ആനുകൂല്യമില്ലാത്തവരിലേക്ക് തരംമാറ്റപ്പെട്ടു. സൗജന്യറേഷന്‍ ഇവര്‍ക്കിനി ലഭിക്കില്ല.

ഇക്കൂട്ടത്തില്‍ മുന്‍ഗണനാവിഭാഗത്തിലെ (പിങ്ക്) 48,946 കാര്‍ഡുടമകളും എ.എ.വൈ വിഭാഗത്തിലെ (മഞ്ഞ) 6,793 കാര്‍ഡുടമകളും എന്‍.പി.എസ് വിഭാഗത്തിലെ (നീല) 4,299 കാര്‍ഡുടമകളും തരം മാറ്റത്തില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടുതല്‍ കാര്‍ഡുടമകള്‍ മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറിയത് എറണാകുളം ജില്ലയിലാണ്. 8,512 പേര്‍. തൊട്ടുപിന്നില്‍ തിരുവനന്തപുരവും (7,553), കുറവ് വയനാട് (871). കഴിഞ്ഞദിവസം സിവില്‍ സപ്ലൈസ് വിഭാഗം പുറത്തിറക്കിയ കണക്കാണിത്

94,52,535 റേഷന്‍ കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 36,09,463 കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലും 5,88,174 കാര്‍ഡ് എ.എ.വൈ വിഭാഗത്തിലും 22,63,178 എണ്ണം സബ്‌സിഡി വിഭാഗത്തിലും 29,63,062 കാര്‍ഡ് മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കി കാരണം ബോധിപ്പിച്ച് ആനുകൂല്യങ്ങള്‍ തിരികെനേടാം. റേഷന്‍ വാങ്ങുമെന്ന് ഉറപ്പുള്ളവര്‍ക്കുമാത്രമേ കാര്‍ഡ് പുതുക്കി നല്‍കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, മുന്‍ഗണനാ കാര്‍ഡ് ലഭിക്കാനായി ആയിരക്കണക്കിന് അപേക്ഷകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!