ശ്രീകണ്ഠപുരം: കോടമഞ്ഞിന്റെ കുളിർമയുമായി പൈതൽമലയും പാലക്കയംതട്ടും മഴയിൽ അണിഞ്ഞൊരുങ്ങി അളകാപുരി, ഏഴരക്കുണ്ട്, കാപ്പിമല വെള്ളച്ചാട്ടങ്ങളും. മൺസൂൺ ടൂറിസത്തിന്റെ കാഴ്ചകളൊരുക്കി സഞ്ചാരികളെ വരവേൽക്കുകയാണ് മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. പൈതൽമലയും പാലക്കയംതട്ടും ഒഴികെയുള്ള സ്ഥലങ്ങളിൽ ജൂൺ മുതൽ ഡിസംബർ വരെയാണ് കൂടുതലായും സഞ്ചാരികൾ എത്താറുള്ളത്.
മഴ തുടങ്ങിയതോടെ വെള്ളച്ചാട്ടങ്ങളിൽ കുളിക്കാനെത്തുന്നവരാണ് ഏറെയും. ആലക്കോട് പഞ്ചായത്തിലെ കാപ്പിമല, വൈതൽക്കുണ്ട്, നടുവിൽ പഞ്ചായത്തിെലെ പാലക്കയം തട്ടിനടുത്തുള്ള ജാനകിപ്പാറ, ഏഴരക്കുണ്ട്, വഞ്ചിയം, പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. നിരവധിയായ ചെറുവെള്ളച്ചാട്ടങ്ങളുമുണ്ട്. യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെ ഒട്ടേറെപ്പേർ ഇവിടങ്ങളിൽ നിത്യേന എത്താൻ തുടങ്ങിയിട്ടുണ്ട്. വ്ലോഗർമാരും റീൽസ് പിടിക്കുന്നവരും സെൽഫി എടുക്കുന്നവരുമാണ് കൂടുതൽ. അവധിദിവസങ്ങൾ ആഘോഷിക്കാൻ എത്തുന്നവരും ഏറെയാണ്.
അളകാപുരി, ഏഴരക്കുണ്ട് വെള്ളച്ചാട്ടങ്ങൾ
ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് ഏഴരക്കുണ്ട്, അളകാപുരി വെള്ളച്ചാട്ടങ്ങൾ കാണാനാണ്. ഏഴരക്കുണ്ടിൽ സുരക്ഷിതമായി വെള്ളച്ചാട്ടത്തിനരികിൽ ഇരുന്ന് സഞ്ചാരികൾക്ക് കാഴ്ചകൾ ആസ്വദിക്കാനും കുളിക്കാനും വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിർമിച്ച പ്ളാറ്റുഫോമിൽ ഇരുന്ന് ദൃശ്യഭംഗി ആസ്വദിക്കാനുള്ള സൗകര്യങ്ങളുമൊക്കെ ഒരുക്കിയിട്ടുണ്ട്. കുടിയാന്മല-പൊട്ടംപ്ലാവ് റോഡിൽ നിന്ന് ചാത്തമലയിലേക്ക് പോകുമ്പോൾ റോഡരികിൽ തന്നെയാണ് വെള്ളച്ചാട്ട പാർക്ക്.
കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടവും ശശിപ്പാറയും മഴക്കാലത്ത് ആസ്വദിക്കാനും ആളുകളെത്തിത്തുടങ്ങി. ഇവിടെ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കുള്ള വഴിയുടെ വശങ്ങൾ ഹാൻഡ് റെയിൽ ഇട്ട് ബലപ്പെടുത്തുകയും അപകടങ്ങൾ ഒഴിവാക്കാനായി കമ്പിവേലികൾ കെട്ടിത്തിരിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിൽ ചവിട്ടാതെ ഒരു കരയിൽനിന്ന് മറുകരയിലേക്ക് എത്താനായി ചെറിയ പാലവും ഒരുക്കിയിട്ടുണ്ട്. സമീപത്തുള്ള ശശിപ്പാറ വ്യൂ പോയിൻ്റിൽ നിന്നുള്ള കാഴ്ചകളും ആസ്വദിക്കാനാകും.
പൈതൽമല, പാലക്കയംതട്ട്
ക്ലബ്ബുകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന മഴയാത്രകളുടെ ഭാഗമായി നിരവധി സഞ്ചാരികളാണ് പൈതൽ മലയിലും പാലക്കയംതട്ടിലും എത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ 4124 ഏക്കർ പ്രദേശത്ത് പരന്നുകിടക്കുന്ന പൈതൽമലയിൽ പല സംഘടനകളും മഴക്കാല ക്യാമ്പുകളും നടത്തുന്നുണ്ട്.
രാവിലെ ഒൻപത് മുതൽ വൈകീട്ട് നാലുവരെയാണ് പൈതൽമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 3500-ലധികം അടി ഉയരത്തിൽ എട്ട് ഏക്കർ പ്രദേശത്താണ് പാലക്കയംതട്ട് സ്ഥിതിചെയ്യുന്നത്. രണ്ട് സ്ഥലങ്ങളിലെയും റിസോർട്ടുകളിലും മൺസൂൺ സീസൺ ആഘോഷിക്കാൻ സഞ്ചാരികളുടെ തിരക്കാണ്.