ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: കാര്‍ ഒഴുക്കില്‍പ്പെട്ടു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പള്ളഞ്ചി (കാസർകോട്):മലയോര ഹൈവേ എടപ്പറമ്പ് കോളിച്ചാല്‍ റീച്ചില്‍ കൈവരിയില്ലാത്ത പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെ സ്വിഫ്റ്റ് കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഏഴാംമൈല്‍ സ്വദേശി തസ്രിഫ്, അമ്പലത്തറ സ്വദേശി അബ്ദുള്‍ റഷീദ് എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് സംഭവം. രാത്രിപെയ്ത ശക്തമായ മഴയില്‍ പള്ളഞ്ചി പൈപ്പ് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിക്കൊണ്ടിരുന്നത്. വെള്ളമൊഴുകുമ്പോഴും പാലത്തിന്റെ ആകൃതി തെളിഞ്ഞു കണ്ടതിനാല്‍ വാഹനം മുന്‍പോട്ട് എക്കുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു.
പരിചയമില്ലാത്ത വഴിയായതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുകയായിരുന്നു ഇവര്‍. പൊടുന്നനെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ പാലത്തില്‍നിന്ന് തെന്നിനീങ്ങി പുഴയില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടയുടന്‍ യാത്രക്കാരിലൊരാള്‍ കാറിനകത്തുനിന്നുതന്നെ കുറ്റിക്കോല്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഇതിനിടയില്‍ ശക്തമായ ഒഴുക്കില്‍ കാര്‍ ഒഴുകിത്തുടങ്ങിയതോടെ ഗ്ലാസ് തുറന്ന് ഇരുവരും വെളിയിലെത്തുകയും നീന്തി പുഴയുടെ നടുവിലുള്ള മരത്തില്‍ പിടിച്ച് നില്‍ക്കുകയും ചെയ്തു.
പുഴയുടെ ഇരുകരയും സംരക്ഷിത വനമേഖലയാണ്. അഗ്‌നിരക്ഷാസേനയുടെ വാഹനത്തിന്റെ സൈറണ്‍ കേട്ടാണ് പ്രദേശവാസികള്‍ വിവരമറിയുന്നത്. സേനയെത്തുമ്പോള്‍ പുഴയ്ക്ക് നടുവില്‍ മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു ഇരുവരും. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ അതിസാഹസികമായാണ് ഇരുവരെയും രക്ഷിച്ചത്. അപ്പോഴേക്കും കാര്‍ നൂറ് മീറ്ററോളം ദൂരേയ്ക്ക് ഒഴുകിപ്പോയിരുന്നു. പരിക്കുകളില്ലാതെ യാത്രക്കാരെ രക്ഷിക്കാനായെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. വനഭൂമി വിട്ടുകൊടുക്കാത്തതിനാല്‍ മലയോര ഹൈവേയിലെ നിര്‍മാണം തടസ്സപ്പെട്ട സ്ഥലത്താണ് അപകടമുണ്ടായത്.