ഭരണഘടന ഉയർത്തിക്കാട്ടി കോൺഗ്രസ് എം.പിമാർ; കേരളത്തിൽ നിന്നുള്ളവർ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള എം.പിമാർ സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപി ഉൾപ്പെടെ 18 എം.പിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. വിദേശ യാത്രയിലായ ശശി തരൂർ അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പേരും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എറണാകുളം എം.പി ഹൈബി ഈഡൻ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യില്‍ പിടിച്ചാണ് കോൺഗ്രസ് എം.പിമാരെത്തിയത്. വയനാട് മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോടെം സ്പീക്കർ അറിയിച്ചു. പ്രതിപക്ഷ ബഹളത്തോടെയാണ് പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം തുടങ്ങിയത്.
പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മെഹ്‌താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എം.പിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടെം സ്പീക്കറെ സഹായിക്കുന്നവരുടെ പാനൽ വായിച്ചപ്പോഴേക്കും പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. രാവിലെ പ്രോടെം സ്പീക്കർ വിളിച്ചിട്ടും കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. പ്രതിപക്ഷ എം.പിമാരെ നോക്കി പ്രധാനമന്ത്രി കൈകൂപ്പുകയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ ‘നീറ്റ്, നീറ്റ്’ എന്നു വിളിച്ച് പ്രതിപക്ഷം ബഹളംവച്ചു.