മലബാറിലെ പ്രവാസികൾക്ക് ആശ്വാസമായി സൗദി എയർ; ഒമ്പത് വർഷത്തിന് ശേഷം കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നു

Share our post

കരിപ്പൂർ: 2015ൽ കരിപ്പൂർ വിട്ട സൗദി എയർലൈൻസ് മടങ്ങിയെത്തുന്നു. ഒക്ടോബർ 27ന് സർവീസ് പുനരാരംഭിക്കാനാണ് നീക്കം. ആഴ്ചയിൽ ഏഴ് സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലാണിത്. ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ പതിനൊന്നായി ഉയർത്താനും പദ്ധതിയുണ്ട്.

കോഡ്-ഇ വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി സീറ്റുകളുമാണുണ്ടാകുക. നിലവിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ വിമാനത്താവളങ്ങളിലേക്ക് സൗദി എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്.

2015ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നതാണ് സൗദി എയർ കരിപ്പൂർ വിടാൻ കാരണമായത്. തുടർന്ന് 2020ലെ വിമാനാപകടമുണ്ടായതോടെ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. അപകടം അന്വേഷിച്ച കമ്മിഷൻ മുന്നോട്ടുവെച്ച എല്ലാ സൗകര്യങ്ങളും കരിപ്പൂരിൽ ഏർപ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങൾക്ക് വിലക്ക് തുടരുകയായിരുന്നു.

സൗദി എയർലൈൻസ്‌ മടങ്ങിയെത്തുന്നതോടെ ഇതേ കാരണത്താൽ കരിപ്പൂർ വിട്ട എമിറേറ്റ്സ് എയർ, ഒമാൻ എയർ എന്നിവയ്ക്കും മടങ്ങിയെത്താനുള്ള വഴിതെളിഞ്ഞു. കൂടുതൽ കമ്പനികൾ കരിപ്പൂരിൽ സർവീസ് തുടങ്ങാനും തീരുമാനം വഴിവെക്കും. മലബാറിലെ പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് ആശ്വാസമാകും ഈ വലിയ വിമാനങ്ങളുടെ തിരിച്ചു വരവ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!