മാസപ്പടികേസിൽ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജി തള്ളി, മാത്യു കുഴൽനാടന് തിരിച്ചടി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നല്‍കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ വിശദമായ വാദം കേട്ട ശേഷം ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.
പിന്നാലെ കോടതി കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ രണ്ട് തവണ കോടതി ഹർജികൾ പരിഗണിച്ചപ്പോൾ കുഴൽനാടൻ വിവിധ രേഖകൾ ഹാജരാക്കി. കരിമണൽ ഖനനത്തിന് മുഖ്യമന്ത്രി നേരിട്ട് അനധികൃതമായി അനുമതി നൽകാൻ ഇടപെട്ടു എന്ന് തെളിയിക്കുന്നുവെന്ന് അവകാശപ്പെടുന്ന അഞ്ച് രേഖകളായിരുന്നു കോടതിയിൽ ഹാജരാക്കിയത്.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കംചെയ്യണമെന്ന് നിർദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്ത്, കെ.എം.ഇ.ആർ.എല്ലിന്റെ കൈവശമുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളിയതിനെതിരേ ഹൈക്കോടതി നൽകിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിശദപരിശോധന നിർദേശിച്ചുള്ള സർക്കാർ കുറിപ്പ് എന്നിവ മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരാക്കി. ഇതിനെതിരേ സർക്കാർ വീണ്ടും സി.എം.ആർ.എല്ലിന്റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലൻസും ഹാജരാക്കി.