ഞായറാഴ്ചയാണെങ്കിലും മാർച്ച് 31ന് ബാങ്കുകള്‍ പ്രവർത്തിക്കും

ദില്ലി: സര്‍ക്കാര്‍ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച് 31 ഞായറാഴ്ച പ്രവര്‍ത്തിക്കാൻ ആർ.ബി.ഐ.യുടെ നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ട ബാങ്കുകൾക്കാണ് നിര്‍ദേശം ബാധകമാവുക. നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിര്‍ദേശം.
2023, 2024 സാമ്പത്തിക വർഷത്തെ പണമിടപാടുകൾ പൂര്‍ത്തിയാക്കാനാണ് മാർച്ച് 31 പ്രവൃത്തി ദിനമാക്കിയത്. റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽ പെട്ട പൊതു, സ്വകാര്യ ബാങ്കുകള്‍ക്ക് നിർദേശം ബാധകമാണ്. ഈ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളും തുറക്കാനാണ് നിർദേശം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവയെല്ലാം റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽ പെട്ടവയാണ്.