ബ്യൂട്ടിപാർലർ- ബാർബർഷോപ്പ് ഉടമകൾക്ക് പ്രഹരം : ലൈസൻസ് പുതുക്കൽ കടമ്പ

Share our post

കണ്ണൂർ: ലഭിക്കാത്ത സേവനത്തിന് പണമടക്കാൻ നിർബന്ധിതരായി ബ്യൂട്ടിപാർലർ ബാർബർഷോപ്പ് ഉടമകൾ. ഈ മാസം 31ന് മുൻപായി ലൈസൻസ് പുതുക്കണമെങ്കിൽ ഹരിതകർമ്മസേനയ്ക്ക് ഫീസായി 1200 രൂപയും സർവീസ് ചാർജിനത്തിൽ 50 രൂപയും അടച്ചാൽ മാത്രമേ ലൈസൻസ് നൽകാനാകുകയുള്ളുവെന്നാണ് തദ്ദേശ വകുപ്പിന്റെ അറിയിപ്പ്.

ബാർബർ ബ്യൂട്ടീഷൻ സ്ഥാപനങ്ങളിലെ മുടി അജൈവ മാലിന്യമായി കാണുന്നതിനാൽ ഹരിതകർമ്മസേനയ്ക്ക് നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ സംവിധാനമില്ല. കടയുടമകൾ സ്വന്തം നിലയിൽ മുടി എടുത്തുകൊണ്ടുപോയി സ്വന്തംസ്ഥലത്ത് സംസ്‌കരിക്കുകയാണിപ്പോൾ. കുഴിയുണ്ടാക്കി അതിൽ കുമ്മായം ചേർത്ത് ഇട്ട് മണ്ണിൽ ലയിപ്പിക്കുന്ന രീതിയാണിത്.

മാലിന്യ നീക്കത്തിന് ഹരിതകർമ്മസേനകൾ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ സംഘടനകൾ നവകേരള സദസ്സിൽ അടക്കം നിവേദനം നൽകിയിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് നൽകാത്ത സേവനത്തിന് ഫീസ് ഇടാക്കുന്നത്. അപേക്ഷയ്‌ക്കൊപ്പം ഹരിതകർമ്മസേനയ്ക്ക് തുക അടച്ചതിന്റെ റസീതി ഹാജരാക്കിയാൽ മാത്രമേ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകേണ്ടതുള്ളുവെന്ന് തദ്ദേശ വകുപ്പിന്റെ സർക്കുലർ ഉണ്ടെന്നാണ് ജീവനക്കാരുടെ പ്രതികരണം.

താങ്ങാനാകില്ലെന്ന് കടയുടമകൾ

മാസാമാസം നൽകേണ്ട തുക ഒറ്റയടിക്ക് നൽകുന്നത് ചെറുകിട സംരംഭകരായ തങ്ങൾക്ക് സാധിക്കാത്ത കാര്യമാണെന്ന് ബ്യൂട്ടീഷൻമാരും ബാർബർമാരും പറയുന്നു. വൻകിടയല്ലാത്ത ഒന്നര ലക്ഷം ബ്യൂട്ടി പാർലറുകളാണ് സംസ്ഥാനത്തുള്ളത്. 1.2 ലക്ഷം തൊഴിലാളികളും 75,000 അന്യസംസ്ഥാനത്തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്.

 

ചെറുകിട ബാർബർഷോപ്പ്,​ബ്യൂട്ടി പാർലറുകളുടെ എണ്ണം 1.5 ലക്ഷം

നാട്ടുകാരായ തൊഴിലാളികൾ 1.2 ലക്ഷം

അന്യസംസ്ഥാനതൊഴിലാളികൾ 75,​000

 

സംസ്കരണചിലവ് വേറെ

ഹരിത കർമ്മ സേനയ്ക്ക് തുക നൽകിയാലും മാലിന്യം സംസ്കരിക്കാൻ ഇവർ തുക ചെലവിടണം. മുടിക്ക് പുറമെ തുണികളും ഇത്തരത്തിൽ നീക്കേണ്ടതുണ്ട്.ഇതും ഹരിത കർമ സേന നീക്കം ചെയ്യില്ല. വാടക,വൈദ്യുതി,​വെള്ളം എന്നിവയടക്കം വലിയ തുക തന്നെ ചിലവിടേണ്ടിവരുന്ന തങ്ങൾക്ക് തദ്ദേശസ്വയംഭരണവകുപ്പ് ചുമത്തുന്ന ഈ തുക നൽകാൻ സാധിക്കില്ലെന്നാണ് കേരള ബാർബർബ്യൂട്ടീഷൻ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!