സാധ്യതകളേറെ,’ഹരിത രശ്മിയെ” എന്നിട്ടും വേണ്ട

കണ്ണൂർ:കൈവശമുള്ള കാർഷകേതര ഭൂമി കൃഷിയോഗ്യമാക്കി പട്ടികവർഗ വിഭാഗക്കാർക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച ഹരിതരശ്മി പദ്ധതിയോട് മുഖം തിരിച്ച് അധികൃതർ.ആറളം ഫാം ഉൾപ്പെടെ ജില്ലയിലെ പ്രദേശങ്ങളിൽ പദ്ധതിക്ക് വിശാല സാദ്ധ്യതകൾ നിലനിൽക്കുമ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളൊന്നും ജില്ലയിൽ ഇതുവരെ ആരംഭിച്ചിട്ടില്ല.
പദ്ധതി നടപ്പിലായാൽ ജില്ലയിലെ ആയിരത്തോളം പട്ടികവർഗ കുടുംബങ്ങൾക്കു ഹരിതരശ്മിയുടെ പ്രയോജനം ലഭിക്കും.ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ മുക്തരാക്കാൻ വിത്തും വളവും ലഭ്യമാക്കി പദ്ധതി ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
നിലവിൽ വെറും രണ്ട് ജില്ലകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഇടുക്കിയിൽ 1000 കർഷകർക്കും വയനാട്ടിൽ 3000 കർഷകർക്കുമാണ് സഹായം നൽകിയത്. ഇടുക്കി ജില്ലയിലെ വട്ടവട, മറയൂർ, അടിമാലി, മൂന്നാർ, ദേവികുള എന്നിവിടങ്ങളിൽ പദ്ധതി വിജയകരമായി പൂർത്തികരിച്ചു. പദ്ധതിയുടെ ഭാഗമായി വയനാട്ടിലും വിളവെടുപ്പ് നടന്നു. രണ്ടാംഘട്ടത്തിൽ പാലക്കാട് ജില്ലയിൽ പദ്ധതി ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ ആദ്യഘട്ടത്തിലുണ്ടായിരുന്ന ആവേശം പിന്നീടുണ്ടായില്ല.
ഹരിതരശ്മി
പട്ടികവർഗ വിഭാഗക്കാരുടെ ജീവിത നിലവാരത്തിലും വരുമാനത്തിലും പുരോഗതി ഉറപ്പ് വരുത്താനാണ് ഹരിത രശ്മി എന്ന പേരിൽ പട്ടികവർഗ വികസന വകുപ്പ് 2019-20 സാമ്പത്തിക വർഷം പദ്ധതി ആവിഷ്‌കരിച്ചത്.എന്നാൽ കൊവിഡ് സാഹചര്യത്തിൽ പദ്ധതി ശരിയായ രീതിയിൽ നടന്നില്ല. തുടർന്ന് 2021 ജനുവരിയിൽ പദ്ധതി വീണ്ടും പുനരാരംഭിച്ചു.
മൂന്നു ഘട്ട പദ്ധതി
ഒന്നാംഘട്ടം
പുതിയ പ്രദേശത്തിന്റെ കണ്ടെത്തൽ, ബോധവത്കരണ പരിപാടികൾ, പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ തിരഞ്ഞെടുപ്പ്, സാമൂഹ്യ സാമ്പത്തിക വിശകലനം, ഗ്രൂപ്പുകളുടെ രൂപികരണം, പരിശീലന പരിപാടികൾ, മണ്ണ് പരിശോധന, പ്രാഥമിക ജലസേചന സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകളുടെ തിരഞ്ഞെടുപ്പ്
രണ്ടാംഘട്ടം
വിളകൾ നടുന്ന പ്രവർത്തനങ്ങൾ, അവയുടെ പരിപാലനം, ശാസ്ത്രീയമായി ശേഖരിക്കുകയും മാർക്കറ്റുമായി വിളകളെ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ
മൂന്നാം ഘട്ടം
പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഗ്രൂപ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനം. ഭാവിയിൽ ഒരു പ്രൊഡ്യൂസർ കമ്പനിയായി ഈ ഗ്രൂപ്പുകളെ മാറ്റിയെടുക്കുന്ന പ്രവർത്തനങ്ങൾ