പുനരുപയോഗ ഊർജം: മികവിന്റെ പട്ടികയിൽ കേരളം

തിരുവനന്തപുരം : രാജ്യത്ത് പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ സംസ്ഥാനം എന്ന നേട്ടവും കേരളത്തിന് സ്വന്തം. പുനരുപയോഗ സ്രോതസ്സുകളിലൂടെ 1000 മെഗാവാട്ടിൽ അധികം സ്ഥാപിതശേഷി നേടി കേന്ദ്ര റെഗുലേറ്ററി കമീഷന്റെ “റിന്യൂവബിൾ റിച്ച് സ്റ്റേറ്റ്” പട്ടികയിലേക്കാണ് സംസ്ഥാനം ചുവടുവച്ചത്. സൗരോർജത്തിൽനിന്ന് 930 മെഗാവാട്ടും കാറ്റാടി നിലയങ്ങളിൽനിന്ന് 77 മെഗാവാട്ടും ഉൽപ്പാദിപ്പിച്ചാണ് കുതിപ്പ്. ഇതോടെ ദേശീയ ഗ്രിഡിൽനിന്ന് വൈദ്യുതി എടുക്കുന്നതിൽ സംസ്ഥാനത്തിന് മുൻഗണന ലഭിക്കും. ഒന്നാം പിണറായി സർക്കാരിന്റ കാലത്ത് ആരംഭിച്ച സൗരപദ്ധതിയുടെ തുടർച്ചയായാണ് സൗരോർജത്തിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം വലിയ അളവിൽ വർധിക്കാൻ കാരണം.
പുരപ്പുറ സൗരോർജ നിലയങ്ങളിൽനിന്നുമാത്രം 613 മെഗാവാട്ട് സ്ഥാപിതശേഷി കൂട്ടിച്ചേർക്കാനായി. വയനാട് ബാണാസുര സാഗർ ഡാം, കായംകുളം കായൽ എന്നിവിടങ്ങളിൽ നടപ്പാക്കിയ ഫ്ലോട്ടിങ് സോളാർ പദ്ധതിയിലൂടെ 100 മെഗാവാട്ടും ലഭിച്ചു.