മനംകുളിർക്കും കാഴ്ചകൾ കാണാൻ കാലാങ്കിയിലേക്ക് വരൂ
ഉളിക്കൽ: മനംകുളിർക്കും കാഴ്ചകളൊരുക്കി കാലാങ്കി മലനിരകൾ സഞ്ചാരികളെ കൈമാടി വിളിക്കുന്നു. ദൂരെ കുടക് മലനിരകൾ ഒരുക്കുന്ന ദൃശ്യഭംഗി ആവോളം ആസ്വദിച്ചാണ് ഇവിടെ ദിനംപ്രതിയെത്തുന്ന സഞ്ചാരികൾ മടങ്ങുന്നത്. സമുദ്രനിരപ്പിൽനിന്ന് 2600 അടി മുകളിലാണ് കാലാങ്കി പ്രദേശം.
കൊടുവെയിലിലും ഇവിടത്തെ കാലാവസ്ഥ കുളിരേകുന്നതാണ്. വെള്ളച്ചാട്ടവും കൂറ്റർ പാറകളും സഞ്ചാരികൾക്ക് ആകർഷകമാണ്. കാലാങ്കിയിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ സജീവ് ജോസഫ് എം.എൽ.എ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ടൂറിസം പ്രമോഷൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പ്രദേശം സന്ദർശിച്ചിരുന്നു.
ഇക്കോ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണം :ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായി വളരാൻ കാലാങ്കി മലനിരകൾക്കാകും. ഇതിനാവശ്യമായ പദ്ധതികളാണ് അധികാരികൾ ഏറ്റെടുക്കേണ്ടത്. കർണാടക വനമേഖലയുമായി അതിർത്തി പങ്കിടുന്നതാണ് കാലാങ്കി പ്രദേശം.
രാത്രി ഇവിടെ താമസിക്കുന്നവർക്ക് കണ്ണൂർ വിമാനത്താവളം, ബാരാപോൾ ജലവൈദ്യുതിനിലയം എന്നിവയുടെ വൈദ്യുതാലങ്കാരങ്ങൾ കാണാനാകും. പാറക്കല്ലുകൾ നിറഞ്ഞ കുത്തനെയുള്ള റോഡുകൾ കാര്യമായി വികസിക്കാത്തതിനാൽ ഓഫ് റൈഡ് സൗകര്യവും ലഭിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
കാലാങ്കിയിൽ അടിസ്ഥാന സൗകര്യങ്ങൾ ളെച്ചപ്പെടുത്തുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കാലാങ്കി ടൂറിസം പ്രമോഷൻ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെടുന്നത്.
വട്ട്യാംതോട് മുതൽ കാലാങ്കി വരെയുള്ള റോഡ് വീതികൂട്ടി നവീകരിക്കണം. കൂടുതൽ ബസ് സൗകര്യവും വേണം. സന്ദർശകർക്ക് താമസസൗകര്യവും ഒരുക്കണം. വാച്ച് ടവർ നിർമിച്ചാൽ വിദൂരദൃശ്യം മനോഹരമായി കാണാനാകും.
