Connect with us

PERAVOOR

സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്ത് പേരാവൂരിൽ കുന്നിടിക്കലും വയൽ നികത്തലും തകൃതി

Published

on

Share our post

പേരാവൂർ: പുതിയ വീട് നിർമിക്കുമ്പോൾ ലഭ്യമാവുന്ന മണ്ണ് മറ്റൊരിടത്തേക്ക് നീക്കം ചെയ്യാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കിയ സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്ത് മലയോരത്ത് കുന്നിടിക്കലും ചതുപ്പ് നികത്തലും വ്യാപകമാവുന്നു. ത്രിതല പഞ്ചായത്തുകൾ നൽകുന്ന അനുമതിയുടെ നൂറിരട്ടി വരെ മണ്ണിടിക്കലും ചതുപ്പ് നികത്തലും വ്യാപകമായിട്ടും ഇതിനെതിരെ ചെറുവിരലനക്കാൻ പോലും അധികൃതർ തയ്യാറാവുന്നില്ലെന്നാണ് പരാതി.

2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം , പ്ലിന്ത് ഏരിയ മൂവായിരം അടി വരെ വിസ്തീർണമുള്ള വീടുകളുടെ തറ നിർമിക്കുമ്പോൾ ലഭിക്കുന്ന മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്കാമെന്നാണുള്ളത്. ഇതിന് മുകളിലുള്ള മണ്ണ് നീക്കം ചെയ്യാൻ ജില്ലാ ജിയോളജി വകുപ്പിന്റെ അനുമതി നിർബന്ധവുമാണ്. എന്നാൽ, പഞ്ചായത്തുകൾ നൽകുന്ന ഇത്തരം അനുമതിയുടെ മറവിൽ പേരാവൂർ, കോളയാട്, കൊട്ടിയൂർ, കണിച്ചാർ, കേളകം, മുഴക്കുന്ന് പഞ്ചായത്തുകളിൽ ഉത്തരവ് ദുരുപയോഗം ചെയ്ത് വലിയ കുന്നുകൾ വ്യാപകമായി ഇടിക്കുകയാണ്. ഇതിനെതിരെ പോലീസിലോ മറ്റോ പരാതിപ്പെട്ടാൽ പഞ്ചായത്ത് സെക്രട്ടറി നല്കിയ മൂവ്‌മെന്റ് പെർമിറ്റ് കാണിച്ച് പ്രകൃതി ചൂഷകർ രക്ഷപ്പെടുകയുമാണ്. മണ്ണ് വില്പനക്ക് വ്യാപകമായി മലയോരത്ത് ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്.

കെട്ടിട നിർമാണത്തിനായി ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മണ്ണ് നീക്കം ചെയ്യുന്നതിന് മിനറൽ ട്രാൻസിസ്റ്റ് പാസ് ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് കെട്ടിട നിർമാണാനുമതിയും ഭൂവികസന അനുമതിയും ആവശ്യമാണ്. നിരപ്പാക്കേണ്ട സ്ഥലത്തിന്റെ വിസ്തൃതിയും ആയതിന് എടുക്കേണ്ട മണ്ണിന്റെ അളവുമുൾപ്പെടുത്തിയുള്ള ബിൽഡിംഗ് പ്ലാൻ കൂടി അപേക്ഷക്കൊപ്പം നല്കണം. ഭൂവികസന അനുമതി നല്കാൻ സ്ഥല പരിശോധന നടത്തി മണ്ണ് നീക്കം ചെയ്യുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തുകയും മണ്ണ് നീക്കം ചെയ്ത ശേഷം വീണ്ടും സ്ഥല പരിശോധന നടത്തിയും മാത്രമേ പഞ്ചായത്ത് സെക്രട്ടറിമാർ ബിൽഡിംഗ് പെർമിറ്റ് നല്കാവൂ എന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ, ആവശ്യമായ രേഖകൾ രണ്ടും ഒരുമിച്ച് ലഭിക്കുന്നില്ലെന്ന സാഹചര്യം കണക്കിലെടുത്താണ് ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയത്.

നിശ്ചിത ഘനയടി മണ്ണിടിക്കുന്നതിനും മറ്റൊരിടത്തേക്ക് നീക്കം ചെയ്യുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നല്കിയതോടെ മണ്ണ് മാഫിയകൾ മലയോരത്തെ കുന്നുകൾ വ്യാപകമായി ഇടിച്ചു നിരത്തുകയും ചതുപ്പ് സ്ഥലങ്ങൾ നികത്തുകയും ചെയ്യുകയാണ്. തുടർച്ചയായ അവധി ദിനങ്ങളിലും വാരാന്ത്യ ദിവസങ്ങളിലും അനധികൃത മണ്ണിടിക്കൽ കൂടുതലാണ്. അനുവദിച്ചതിലും എത്രയോ മടങ്ങ് കൂടുതൽ മണ്ണിടിച്ചാലും അതിന്റെ അളവ് നിജപ്പെടുത്താനോ കേസെടുക്കാനോ പോലീസിന് സാധിക്കുന്നുമില്ല.

പഞ്ചായത്തനുമതിയുടെ ബലത്തിൽ കുന്നിടിച്ച മണ്ണ് വ്യക്തികൾ എവിടെ നിക്ഷേപിക്കുന്നുവെന്നതിന് സ്ഥലമുടമയുടെ അനുമതിയും അത് പരിശോധിച്ച് വയലുകളോ പരിസ്ഥിതി ലോല പ്രദേശമൊ തണ്ണീർതടങ്ങളോ ചതുപ്പോ അല്ലെന്ന് പരിശോധിച്ച് അവിടെ നിക്ഷേപിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുകയും ചെയ്യാൻ അധികൃതർ തയ്യാറാവുന്നില്ല. പത്ത് ലോഡിന് മുകളിൽ മണ്ണ് പുറത്തേക്ക് കൊണ്ടുപേകേണ്ടതുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ മാനേജ്‌മെന്റ് കമ്മറ്റിയുടെ കൂടി പരിശോധനയും അനുമതിയും കൂടി നിർബന്ധമാക്കിയാൽ അനധികൃത കുന്നിടിക്കലും ചതുപ്പ് നികത്തലും തടയാനാവും.

വേനലിൽ കടുത്ത കുടിവെള്ള ക്ഷാമമനുഭവപ്പെടുന്ന മലയോരത്ത് കുന്നിടിക്കലും ചതുപ്പ് നികത്തലും വ്യാപകമായിട്ടും ഇതിനെതിരെ ശബ്ദമുയർത്താൻ പ്രകൃതി സംരക്ഷണ സംഘടനകളോ യുവജന സംഘടനകളോ തയ്യാറാവുന്നില്ല. വേനലിൽ കടുത്ത കുടിവെള്ളക്ഷാമമുണ്ടാവുമെന്ന മുന്നറിയിപ്പ് നിലനില്‌ക്കെയാണ് ജലസ്രോതസുകൾ നശിപ്പിച്ച് കുന്നിടിക്കലും ചതുപ്പ് നികത്തലും നിർബാധം തുടരുന്നത്.


Share our post

Local News

ലഹരിക്കെതിരെ കോളയാട് മിനി മാരത്തൺ ശനിയാഴ്ച

Published

on

Share our post

പേരാവൂർ : യുവജനങ്ങളിൽ വർധിച്ചു വരുന്ന രാസലഹരിക്കെതിരെ “തിരസ്കരിക്കാം ലഹരിയെ കുതിക്കാം ജീവിതത്തിലേക്ക് ” എന്ന സന്ദേശവുമായി ലൈബ്രറി കൗൺസിൽ കോളയാട് പഞ്ചായത്ത് സമിതി മിനി മാരത്തൺ സംഘടിപ്പിക്കുന്നു. മെയ് 17 ശനിയാഴ്ച‌ വൈകിട്ട് നാലിന് കോളയാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് പുത്തലം വഴി പുന്നപ്പാലം കടന്ന് കോളയാട് തിരിച്ചെത്തുന്ന വിധമാണ് മാരത്തൺ റൂട്ട്. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്ന പുരുഷന്മാർക്കും വനിതകൾക്കും സമ്മാനങ്ങളുണ്ടാവും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പരിധിയിലെ ദേശീയ കായിക താരങ്ങളെ ആദരിക്കും. മിനി മാരത്തണിൽ 500 -ലധികം കായിക താരങ്ങൾ പങ്കെടുക്കും. തുടർന്ന് മാലൂർ പ്രഭാത് ആർട്‌സ് ക്ലബ് അവതരിപ്പിക്കുന്ന സംഗീത ശില്പവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, പഞ്ചായത്തംഗം ടി. ജയരാജൻ, കെ. ഷിജു, എം.പൊന്നപ്പൻ, പി. പ്രേമവല്ലി എന്നിവർ സംബന്ധിച്ചു.


Share our post
Continue Reading

PERAVOOR

പേരാവൂർ മുരിങ്ങോടിയിൽ മിച്ചഭൂമി പതിച്ചു നല്‍കല്‍; അപേക്ഷ ക്ഷണിച്ചു

Published

on

Share our post

പേരാവൂർ : കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഇരിട്ടി താലൂക്ക് മണത്തണ അംശം മുരിങ്ങോടി ദേശത്ത് റീ സര്‍വെ നമ്പര്‍ 62 ല്‍പ്പെട്ട 0.5137 ഹെക്ടര്‍ മിച്ചഭൂമി, അര്‍ഹരായ ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു കൊടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള ഭൂപരിഷ്‌കരണ നിയമങ്ങളിലെ 17-ാം നമ്പര്‍ ഫോറത്തില്‍ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ നമ്പരും തീയതിയും താമസിക്കുന്ന വില്ലേജും കൃത്യമായി രേഖപ്പെടുത്തി മെയ് 31 നകം ജില്ലാ കലക്ടര്‍ക്ക് ലഭിക്കത്തക്ക വിധത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകളില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ ഇരിട്ടി തഹസില്‍ദാരില്‍ നിന്നോ മണത്തണ വില്ലേജ് ഓഫീസറില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0497 2700645.


Share our post
Continue Reading

PERAVOOR

പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

Published

on

Share our post

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!