ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി; സ്ഥാപനത്തിലെ ജീവനക്കാരിയും സുഹൃത്തും അറസ്റ്റിൽ

തിരൂരങ്ങാടി: ബിസിനസുകാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണംതട്ടുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ യുവതിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. രണ്ടത്താണി ചേരക്കുത്ത് മുബഷിറ ജുമൈല (25), മാവൂർ ചെറുവാടിയിലെ പാലത്ത് ഹർഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. പെരുവള്ളൂർ സ്വദേശിയായ 27-കാരൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷിച്ചത്.
പരാതിക്കാരന്റെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന യുവതി 50,000 രൂപ തട്ടിയെടുക്കുകയും 15 ലക്ഷം രൂപ വേണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ലൈംഗിക പീഡനവിവരം പുറത്തറിയിക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. കഴിഞ്ഞ 27-ന് കൊളപ്പുറത്തുവെച്ച് 50,000 രൂപ കൈമാറി. ഭീഷണി തുടർന്നതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
പണം നൽകാമെന്ന് വിശ്വസിപ്പിച്ച് തന്ത്രപരമായി വിളിച്ച് വരുത്തിയാണ് കോഹിനൂരിൽവെച്ച് തിരൂരങ്ങാടി പോലീസ് ഇവരെ പിടികൂടിയത്. തിരൂരങ്ങാടി എസ്.എച്ച്.ഒ. കെ.ടി. ശ്രീനിവാസൻ, എസ്.ഐ.മാരായ എൻ.ആർ. സുജിത്ത്, പി. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.