ഉറ്റവർ പോയത് രാമു അറിഞ്ഞില്ല, കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറി വാതിൽക്കല്‍ മാസങ്ങളായി കാത്തിരിപ്പിൽ നായ

കണ്ണൂർ: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാസങ്ങളായി ഒരു നായ കാത്തിരിപ്പിലാണ്. എവിടേയ്ക്കും പോകാതെ ആശുപത്രി വളപ്പിലെത്തുന്ന മറ്റ് നായകള്‍ക്കൊപ്പം കൂടാതെ ഒരേ കാത്തിരിപ്പ്. ആരെയാണ് നായ കാത്തിരിക്കുന്നതെന്ന് അറിയാതെ വന്നതോടെ ആശുപത്രി ജീവനക്കാർ നായയെ രാമു എന്ന പേര് വിളിച്ചു.
രാമു ആരെയാണ് കാത്തിരിക്കുന്നത്?ഈ ചോദ്യത്തിനുള്ള മറുപടി ഇനിയും കണ്ടെത്തിയിട്ടില്ല.മിക്ക സമയത്തും വരാന്തകളിലൂടെ നടക്കുന്ന നായയുടെ നടപ്പ് അവസാനിക്കുന്നത് മോർച്ചറിക്ക് മുന്നിലാണ്. അടഞ്ഞ് കിടക്കുന്ന മോർച്ചറി വാതിൽ തുറക്കുമെന്ന പ്രതീക്ഷയോടെ പ്രിയപ്പെട്ട ആരോ മടങ്ങി വരുമെന്ന കാത്തിരിപ്പിലാണ് രാമു ഉള്ളത്.
ഒരു രോഗിക്കൊപ്പമാണ് നായാ ആശുപത്രിയിലെത്തിയതെന്നും, ഉടമസ്ഥന്‍ മരിച്ചപ്പോള്‍ മോർച്ചറിയുടെ റാംപ് വരെ ഒപ്പമെത്തിയിരുന്നുവെന്നും ആശുപത്രി ജീവനക്കാരനായ രാജേഷ് പറഞ്ഞു.മോർച്ചറിയിലേക്ക് മാറ്റിയ ഉറ്റവരെ ബന്ധുക്കൾ തിരികെ കൊണ്ടുപോയത് അറിയാതെയാവും രാമു ഇവിടെ കാത്തിരിക്കുന്നതെന്നാണ് ആശുപത്രിയി ജീവനക്കാര്‍ പറയുന്നത്. എല്ലാവരും നൽകുന്ന ഭക്ഷണമൊന്നും കഴിക്കുന്ന സ്വഭാവം രാമുവിനില്ല. മറ്റ് നായകളുമായും ചങ്ങാത്തമില്ല.ആശുപത്രിയിൽ, ആൾക്കൂട്ടത്തിൽ രാമു തിരയുകയാവാം തന്റെ ഉടമസ്ഥനെ മരണം വിളിച്ചൊരാൾക്ക് മടക്കമില്ലെന്നറിയാതെ.